ഭക്ഷണം കഴിക്കുമ്പോഴും, ചുണ്ടോട് ചുണ്ട് ചേർത്ത് ചുംബിക്കുമ്പോഴും മാത്രമാണ് അദ്ദേഹം സംസാരിക്കാതിരിക്കുന്നത് ഞാൻ കണ്ടിട്ടുള്ളത്. ഈയൊരു കാരണം കൊണ്ടുതന്നെ അദ്ദേഹത്തിന് കൂടുതൽ സുഹൃത്തുക്കളൊന്നും ഉണ്ടായിരുന്നില്ല. കെട്ടിക്കൊണ്ട് വന്ന ആദ്യ മാസത്തിൽ തന്നെ ഞാനൊരു തീവണ്ടിയാഫീസിലാണ് എത്തിപ്പെട്ടതെന്ന വസ്തുത എനിക്ക് മനസ്സിലായിരുന്നു.
അദ്ദേഹത്തിന് റെയിൽവേ സ്റ്റേഷനിലേക്ക് എത്തുന്ന യാത്രക്കാർക്ക് അവരുടെ സംശയങ്ങൾ തീർത്തുകൊടുക്കുന്ന ജോലിയാണ്. ഇടക്ക് ടിക്കറ്റും കൊടുക്കും. സ്റ്റേഷനടുത്തുള്ള ക്വാർട്ടേഴ്സിലാണ് താമസമെങ്കിലും കിടത്തം ആ പ്ലാറ്റ്ഫോമിലാണെന്ന് ഇടയ്ക്കൊക്കെ എനിക്ക് തോന്നാറുണ്ട്. അത്രത്തോളം ട്രെയിൻ നേരങ്ങളെക്കുറിച്ചാണ് ദിനവും അദ്ദേഹത്തിൽ നിന്ന് ഞാൻ കേൾക്കാറുണ്ടായിരുന്നത്. അന്നും പതിവ് പോലെയൊരു രാത്രിയായിരുന്നു.
‘ഷാലിമാർ എക്സ്പ്രസ്സ് എത്തിയിട്ടുണ്ടാകും. കൃത്യം പത്തിന് തന്നെ അത് എപ്പോഴുമെത്തും…!’
എന്റെ പൊന്ന് ചേട്ടായെന്ന് പറഞ്ഞ് കിടക്കയിൽ നിന്ന് എഴുന്നേറ്റ് ഞാൻ അദ്ദേഹത്തിന്റെ കാല് പിടിച്ചു. ഷാലിമാർ എക്സ്പ്രസിൽ കയറി എനിക്ക് എവിടേക്കും പോകേണ്ടായെന്നും കൂടി ചേർത്തപ്പോൾ അദ്ദേഹത്തിന് വിഷമമായി. തന്റെ പുരികം മേലോട്ടുയർത്തി ആ മനുഷ്യനത് പ്രകടിപ്പിക്കുകയും ചെയ്തു.
എന്തൊക്കെ പറഞ്ഞാലും അദ്ദേഹത്തിന്റെ വിഷമം എനിക്ക് സഹിക്കാൻ പറ്റില്ല. മൊത്തം കലപിലയാണെങ്കിലും എന്നെയൊരു കിളിക്കുഞ്ഞിനെ പോലെ ഇടക്ക് കരുതലോടെ സ്നേഹിക്കാറുണ്ട്.
പിണക്കത്തോടെ മുഖം തിരിച്ച് കിടന്ന അദ്ദേഹത്തിന്റെ പിറകിലേക്ക് ഞാൻ ചേർന്ന് കിടന്നു. അദ്ദേഹം എതിർത്തില്ല. എതിർത്തില്ലായെന്ന് മാത്രമല്ല; തിരിഞ്ഞ് കിടക്കുകയും, എന്റെ മുഖം വാരിയെടുത്ത് ഏറെ നേരം ചുംബിക്കുകയും ചെയ്തു. അങ്ങനെ എപ്പോഴോ അദ്ദേഹം എന്നിൽ വീണ് ഉറങ്ങി.
പിറ്റേന്ന് മോനെ സ്കൂൾബസ്സിൽ കയറ്റിവിട്ട ശേഷം ഞാൻ അടുക്കളയിലെ ജോലിയിലായിരുന്നു. സാധാരണ മോൻ ഇറങ്ങുമ്പോഴേക്കും അദ്ദേഹവും ഉണരും. ഉണർന്നാൽ എന്റെ പേര് നീട്ടിവിളിക്കണമെന്നത് ആ മനുഷ്യന്റെ നിർബന്ധമാണ്.
ഇന്നെന്ത് പറ്റി…! വിളിച്ച് എഴുന്നേൽപ്പിക്കാമെന്ന ധാരണയിൽ ഞാൻ മുറിയിലേക്ക് പോയി. അദ്ദേഹം നല്ല ഉറക്കത്തിൽ തന്നെ..
‘ദേ ചേട്ടാ, ഓയ്… എഴുന്നേൽക്കൂന്നെ.!’
തട്ടിവിളിച്ചിട്ടും അദ്ദേഹം എഴുന്നേറ്റില്ല. കൈപിടിച്ച് കുലുക്കിയിട്ടും ആ കണ്ണുകൾ തുറന്നില്ല. നെഞ്ചിൽ ദേഷ്യത്തോടെ കുത്തിയിട്ടും, ആർത്ത് കരഞ്ഞ് ചുണ്ടിൽ ചുംബിച്ചിട്ടും, എന്നും വാതോരാതെ സംസാരിക്കുന്ന അദ്ദേഹം അന്ന് ഒരക്ഷരം പോലും എന്നോട് മിണ്ടിയില്ല..!
എന്റെ നിലവിളി കേട്ടോടി വന്ന സെക്യൂരിറ്റിക്കാരനാണ് അദ്ദേഹത്തെ ആശുപത്രിയിലേക്ക് എത്തിക്കാൻ സഹായിച്ചത്.
ഡോക്റ്റർ ശരിവെച്ചിട്ടും, അടുത്ത ബന്ധുക്കളെത്തി അദ്ദേഹത്തിന്റെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോയി ദഹിപ്പിച്ചിട്ടും, മാസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ ജോലി എനിക്ക് കിട്ടിയിട്ടും, ആ മനുഷ്യൻ മരിച്ചുപോയെന്ന് വിശ്വസിക്കാൻ എനിക്ക് കഴിഞ്ഞതേയില്ല.
ഒരു മരണം സംഭവിച്ചിരിക്കുന്നുവെന്നത് സത്യമാണ്. വേർപാടിന്റെ ഉൾച്ചൂടിൽ തട്ടി ഹൃദയം പൊള്ളാറുണ്ടെന്നത് അനുഭവമാണ്. എല്ലാ അർത്ഥത്തിലും തീയുടെയും ജലത്തിന്റെയും ഇടയിലാണ് ജീവിതങ്ങളെന്ന് തോന്നിപോകുന്നു!
കുളിരുണ്ട്. പക്ഷേ, കുളിരുന്നില്ല!
ചൂടുണ്ട്. വേവുന്നില്ല!
ഒരു പുഴയൊഴുക്കിൽ ഒലിച്ച് പോകാത്തവിധം കനപ്പെട്ടിരിക്കുന്നു! ലാവയോളം ഉരുകിയിരിക്കുന്നു. മരിച്ചത് ഞാൻ തന്നെ ആയിരിക്കണം..!
അല്ലെങ്കിലും, മരണത്തിന്റെ വേദനയും മരവിപ്പും ജീവിച്ചിരിക്കുന്നവരുടെ പച്ചമാംസത്തിലാണല്ലോ അനുഭവപ്പെടുക! അതിനെക്കുറിച്ച് മരിച്ചുപോയ നമ്മുടെ പ്രിയപ്പെട്ടവർക്ക് അറിയില്ലല്ലോ….
അങ്ങനെ ഓർമകളുടെ അലയടികൾ മുഴുങ്ങുന്ന ഒരു രാത്രിയിൽ, ഉറങ്ങാതെ ഫോണിൽ കുത്തിക്കളിക്കുന്ന മോനോട് നേരം എത്രയായെന്ന് ഞാൻ ചോദിച്ചു. എന്റെ മുഖത്തേക്ക് നോക്കാതെയാണ് പത്തെന്ന് അവൻ മറുപടി തന്നത്.
കേട്ടപ്പോൾ ചിറി വിടർത്തി ചിരിക്കാനും നെഞ്ചുതല്ലി കരയാനും ഒരുപോലെ തോന്നി. ലോകത്തിലെ ഏറ്റവും സഹതാപകരമായ തോന്നലാണ് അതെന്ന് ആ നേരം അനുഭവപ്പെട്ടു. മോനെ നോക്കിയപ്പോൾ ജീവിതം ഇനിയും ഉണ്ടെന്ന ചിരിയുടെ പക്ഷത്തേക്ക് ഞാൻ ചായുകയായിരുന്നു. ശേഷം, ആരോടോയെന്ന പോലെ തനിയേ പറഞ്ഞു.
‘ഷാലിമാർ എക്സ്പ്രസ്സ് എത്തിയിട്ടുണ്ടാകും. കൃത്യം പത്തിന് തന്നെ അത് എപ്പോഴുമെത്തും…!’
ശ്രീജിത്ത് ഇരവിൽ
#RP