ഇത്തിരി കൂടി നിറമുണ്ടായിരുന്നുവെങ്കിൽ താൻ ആരായിരുന്നേനെ എന്നവൾക്കു തോന്നി. മുറി തുറന്നു പുറത്തേക്കിറങ്ങുമ്പോൾ,

ഉടൽ
എഴുത്ത്: രഘു കുന്നുമ്മക്കര പുതുക്കാട്

സ്മിത, പതിയേ കട്ടിലിൽ നിന്നെഴുന്നേറ്റു.
ചുവരിലെ ക്ലോക്കിൽ, സമയമപ്പോൾ നാലര കഴിഞ്ഞിരുന്നു.
ഇനിയൊന്നു കുളിയ്ക്കണം.
അതു കഴിഞ്ഞ്, ഒരു ചുടുചായ വച്ചു കുടിയ്ക്കണം.

മുഴുവേഗത്തിൽ കറങ്ങുന്ന ഫാനിന്റെ കരുത്താൽ, ജാലകവിരികൾ ഉലഞ്ഞിളകുന്നുണ്ടായിരുന്നു.
കഴിഞ്ഞ രണ്ടു മണിക്കൂറോളമായുള്ള ചാറ്റിംഗ് മൂലം, സെൽഫോണിലെ ചാർജു പാതിയിലധികം തീർന്നുപോയിരുന്നു.

‘ലതാ രാജൻ’ എന്ന വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലെ ചാറ്റു ബോക്സു നിറയേ ശൃംഗാരവും കാമവും ലഹരി പതഞ്ഞു കിടന്നു.
മറുപുറത്തെ വെളുത്ത സുമുഖനു മതിവന്നിട്ടില്ലായിരുന്നു.
എങ്കിലും, ഉച്ചതിരിഞ്ഞു നാലരയായപ്പോൾ സംഭാഷണങ്ങളും,

എഴുത്തുകളുമെല്ലാം അവസാനിപ്പിച്ച് സ്വയം നിർത്തിയതാണ്.
അക്കൗണ്ട് ലോഗ് ഔട്ട് ചെയ്ത്, സ്വന്തം ഫേസ് ബുക്ക് അക്കൗണ്ടിൽ കയറിയ ശേഷം,
അവളെഴുന്നേറ്റ് ഫോൺ ചാർജു ചെയ്യാൻ വച്ചു.

ഉലഞ്ഞ മുടി വാരിക്കെട്ടി, നേരെ ബാത്‌റൂമിലേക്കു കടന്നു.
മുഖം നന്നായി കഴുകി, അവൾ കണ്ണാടിയിലേക്കു നോക്കി.
ഇത്ര നേരം സല്ലപിച്ച കാരണമാകുമോ, മുഖം തെല്ലുകൂടി പ്രസാദിച്ചിരിക്കുന്നു.
നല്ല കറുത്ത നിറമുള്ള വദനത്തിൽ, പിടഞ്ഞു തുള്ളുന്ന മിഴികൾ;

ചേലുള്ള ചുണ്ടുകൾ.
ഇത്തിരി കൂടി നിറമുണ്ടായിരുന്നുവെങ്കിൽ താൻ ആരായിരുന്നേനെ എന്നവൾക്കു തോന്നി.

മുറി തുറന്നു പുറത്തേക്കിറങ്ങുമ്പോൾ, അവളുടെ ചുണ്ടുകളിലൊരു പുതുപാട്ടിന്റെ വരികളുണർന്നു.
സാവകാശം, അടുക്കളയുടെ നേർക്കു നടന്നു.

അടുക്കളയിൽ, സിങ്കിലെ പാത്രങ്ങളുടെ ചിതറൽ ശബ്ദങ്ങളും, ടാപ്പിൽ നിന്നും ഉതിരുന്ന വെള്ളത്തിന്റെ ഒച്ചയും സമന്വയിച്ചു.
ചുടുചായ പകർന്നെടുത്ത്, അവൾ അകത്തളത്തിലെ വിശാലതയിൽ സെറ്റിയിലമർന്നിരുന്നു.

ചില്ലുജാലകങ്ങളിലൂടെ, മങ്ങിയ പകൽ വെളിച്ചം അരിച്ചു കയറുന്നുണ്ടായിരുന്നു.
ഒതുക്കിക്കെട്ടിയ ജനൽവിരികൾക്കപ്പുറത്ത് ഉമ്മറമുറ്റവും മതിൽക്കെട്ടും കാണാം.
അതിനുമപ്പുറത്തെ വഴിയിലൂടെ ഏതോ വാഹനം ആർത്തിരമ്പിയകന്നു.

അവളെഴുന്നേറ്റു ചെന്ന്, ടെലിവിഷൻ ഓൺ ചെയ്തു.
ഏതോ സ്പോർട്സ് ചാനലാണു തുറന്നു വന്നത്.
തലേ രാത്രിയിൽ നടന്ന ഫുട്ബോൾ മത്സരത്തിന്റെ പുനപ്രക്ഷേപണം.
അവൾക്കു വല്ലാത്ത വിരക്തി തോന്നി.
ടി.വി ഓഫ് ചെയ്ത്, അവൾ നേരത്തേ ഇരുന്നിടത്തു തന്നെ ചെന്നിരുന്നു.

കല്യാണം കഴിഞ്ഞ് ഈ വീട്ടിലേക്കു വന്നിട്ട്, രണ്ടുവർഷം പൂർത്തിയാകുന്നു.
സുരേഷിന്റെ അച്ഛൻ നേരത്തേ മരിച്ചുപോയിരുന്നു. രണ്ടുവർഷത്തിനിടയിൽ വീട്ടിലുണ്ടായ ഏക സംഗതി, സുരേഷിന്റെ അമ്മയുടെ കൂടി മരണമാണ്.

ഉമ്മറവാതിലിന്നു മുകളിലായി രണ്ടുപേരുടേയും വലിയ ഫോട്ടോകളുണ്ട്.
അതിൻമേൽ, പ്ലാസ്റ്റിക് മുല്ലമാല തൂക്കിയിട്ടിരിക്കുന്നു.
രണ്ടാംനിലയിലേക്കു നീളുന്ന ഗോവണിപ്പടികൾ നിശബ്ദത പുതച്ച് മരവിച്ചു കിടന്നു.

മുകൾ നിലയിൽ രണ്ടുമുറികളുണ്ട്.
അതിലൊന്നു ലൈബ്രറിയാണ്.
കമലാദാസിന്റെയും, എം ടി യുടേയും ഇന്ദുമേനോന്റെയും എല്ലാ പുസ്തകങ്ങളും;
പിന്നേ മറ്റു പുകൾപ്പെറ്റവരുടെയും അക്ഷരഖനികളുമായി പുസ്തകങ്ങൾ ചുവരലമാരി നിറഞ്ഞു കവിഞ്ഞു.

ആദ്യമൊക്കെ, ഒത്തിരി നേരം അവിടെ ചിലവഴിക്കാറുണ്ട്.
ഇപ്പോൾ, എല്ലാ ഭാവനകളും സെൽഫോണിൽ വിലയം പ്രാപിക്കുന്നു.

കഴിഞ്ഞ കാലത്തിന്റെ നിറം മങ്ങിയ വഴിയിലൂടെ ഒരു കൗമാരക്കാരി നടന്നുവരുന്നുണ്ടായിരുന്നു.
അവൾക്കൊപ്പം, ഒരു പൊടിമീശക്കാരൻ പയ്യനുമുണ്ടായിരുന്നു.

“സ്മിതാ, എല്ലാരുമെന്നെ കളിയാക്കുന്നു.
നിനക്കീ മൊരിഞ്ഞ പെണ്ണിനെയാണോ ഇഷ്ടം എന്നും പറഞ്ഞ്;
ഞാനെന്തു ചെയ്യണം.
നമുക്കിനി വെറും കൂട്ടുകാരാവാം.
മറ്റൊന്നും വേണ്ട”

നീരോലിപ്പടർപ്പുകൾ അതിരുകൾ തീർത്ത, കരിയിലകൾ പടർന്നുകിടന്ന നാട്ടുവഴിയിലൂടെ അവൻ,
അവളെ മറികടന്നു നടന്നുപോയി.
കുട്ടുറുവൻ തത്തകളുടെ കരച്ചിലുകളും,
മഴ വിരുന്നെത്താൻ പാട്ടു മൂളുന്ന ചിവീടുകളുടെ അപശ്രുതികളും അവളും മാത്രം അവിടെ ശേഷിച്ചു.

വീട്ടിലും നാട്ടിലും അവളെ ഓമനിച്ചുവിളിച്ചിരുന്ന ‘കറുത്തമുത്ത്’ എന്ന പേരിനിപ്പോൾ എടുക്കാചുമടിന്റെ കനം കൊള്ളുന്നതായി അവൾക്കു തോന്നി.
ചിത്രം മാഞ്ഞു.
മറ്റൊന്നു തെളിഞ്ഞു.

കോളേജു ലൈബ്രറിയുടെ മൗനമുറഞ്ഞ കോണിൽ വച്ചായിരുന്നു മറ്റൊരു തിരസ്കരണം.
ആളില്ലാപ്പകലിൽ, വീട്ടിലെ കട്ടിലിൽ ചേർന്നുകിടന്നു അന്നവൻ പറഞ്ഞത്, ഇപ്പോളത്തെ പോലെയല്ലായിരുന്നു.
അവന്റെ വിയർപ്പിനും എന്റെ വേർപ്പിനും ഒരേ ഉപ്പുരുചിയെന്ന്;

ഉടൽച്ചൂടുകൾക്ക് ഒരേ ഊഷ്‌മാവെന്ന്.
എത്ര തൻമയത്വത്തോടെയാണവൻ ഒഴിഞ്ഞകന്നത്.
ചിത്രങ്ങൾ മാഞ്ഞകലുന്നു.
ഇന്നിന്റെ യാഥാർത്ഥ്യങ്ങൾ ശേഷിക്കുന്നു.
ചായ തണുത്താറിയിരിക്കുന്നു.

സുരേഷ്, ഭൂമിക്കച്ചവടവും വാഹനവാണിഭവുമായി എന്നും തിരക്കിലാണ്.
നഗരത്തിൽ ഓഫീസ് കെട്ടിടമുണ്ട്.
അതിൽ, ഒന്നോ രണ്ടോ വനിതാ സ്റ്റാഫുകളുമുണ്ട്.
ഏതു ഉദ്യോഗക്കാരനേക്കാൾ വരുമാനവും പ്രൗഢിയും സുരേഷിനുണ്ട്.

നിഘണ്ടുവിൽ വണിക്കുകളുടെ ഭാഷ മാത്രം സൂക്ഷിക്കുന്നൊരാൾ.
ഏതിടപാടിലും, ഒരു പണത്തൂക്കമെങ്കിലും ലാഭം പ്രതീക്ഷിക്കുന്നൊരാൾ;
വിവാഹക്കമ്പോളത്തിൽ ഏറെ തിരസ്കരിക്കപ്പെട്ട തന്നെ,

യാതൊരു എതിർപ്പുമില്ലാതെയാണു സുരേഷ് സ്വീകരിച്ചത്.
അച്ഛന്റെ സമ്പത്തിന്റെ ഭൂരിഭാഗവും, അതിനു കരുതൽപ്പണമായി കണക്കു പറഞ്ഞു കൈപ്പറ്റിയിരുന്നു.
വെറുതേയിരിപ്പു, സുരേഷിന്റെ ഉടലിനേയുമിപ്പോൾ വല്ലാതെ സമ്പുഷ്ടമാക്കിയിട്ടുണ്ട്.

അവനെ നോക്കിയിരിക്കുമ്പോൾ, തനിക്കു ശ്വാസം മുട്ടാറുണ്ടെന്നു അവൾ ഓർത്തു.
വരാനിയും വൈകും;
ചില ദിവസങ്ങളിൽ, പാതിരാവു കഴിഞ്ഞും എത്തിച്ചേരാറുണ്ട്.
ക്രയവിക്രയങ്ങളിലെ അമിതലാഭം ആഘോഷിച്ചതിന്റെ ശേഷിപ്പായി അവനിൽ നിന്നും മദ്യത്തിന്റെ ഗന്ധമുയരും.

വിജുഗീഷുവായി അവനുറങ്ങും.
അവന്റെ ഓഫീസിൽ വന്നിരിക്കട്ടേയെന്നു ഒത്തിരി തവണ കെഞ്ചിയിട്ടുണ്ട്.
മറുപടിയായൊരു ചിരിയുണ്ട്.
ഉടൽ നിറത്തെ വീണ്ടും ശ്യാമം പുതപ്പിയ്ക്കുന്ന ചിരി.

ഇപ്പോൾ, ആ ചോദ്യം ചോദിക്കാറില്ല.
പകൽ തീരുകയാണ്.
സന്ധ്യയുടെ വരവായി.

രാത്രി.
അവളുടെ അത്താഴം ലളിതമായിരുന്നു.
സുരേഷ് വൈകുമെന്നും,
ഭക്ഷണം വേണ്ടെന്നും വിളിച്ചു പറഞ്ഞിട്ടുണ്ട്.
ഏറെ വൈകുന്നതിനു മുൻപേ അവൾ, അടുക്കളയിടത്തിലെ സംഗതികൾ പൂർത്തിയാക്കി.

അകമുറിയിൽ, വീണ്ടും തനിച്ചിരുന്നു.
വലിയ മതിൽക്കെട്ടിനപ്പുറത്തെ വീട്ടിൽ നിന്നും, കുട്ടികളുടെ കളിചിരിയൊച്ചകൾ കേൾക്കുന്നുണ്ട്.
അവധിക്കാലമല്ലേ, ഏതെങ്കിലും ബന്ധുജനങ്ങൾ എത്തിയിട്ടുണ്ടാകാം.
മതിൽക്കെട്ടുകൾ ഇവിടെ അതിരിന്നു മാത്രമല്ല;

അയൽബന്ധങ്ങൾക്കും കൂടിയാണ്.
സ്വന്തം വീട്ടിലെ അയൽസ്നേഹങ്ങളെക്കുറിച്ച് അവൾ വെറുതെയോർത്തു.
തളത്തിലെ ചുവരിലെ തങ്ങളുടെ വിവാഹഫോട്ടോയിലേക്കു അവളുടെ മിഴികൾ നീണ്ടു.

പുതുമ മാറാത്ത വലിയ ഫോട്ടോ;
നിറമുള്ള സുരേഷും, ഇരുണ്ട സ്മിതയും,
ഇതാണു യഥാർത്ഥ ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമെന്ന് അവൾക്കു തോന്നി.
അവൾ തിളക്കമില്ലാത്തൊരു ചിരിയുതിർത്തു.
രാവു നീണ്ടു.

ഗേറ്റിൽ, കാറിന്റെ ഹോൺ കേട്ടു.
സുരേഷ് എത്തിയിരിക്കുന്നു.
അവൾ, വാതിൽ തുറന്നു.

പാതിരാവ്;
കട്ടിലിൽ, സ്മിതയുടെ ഉടലിൽ സുരേഷിന്റെ തടിച്ച ദേഹമമർന്നു.
അവളുടെ വസ്ത്രങ്ങളും ഉടലുമുലഞ്ഞു.
അനാവൃതമായ പെണ്ണുടലിലെ സോപ്പുഗന്ധത്തിൽ അയാളുടെ വിയർപ്പുമണമലിഞ്ഞു ചേർന്നു.

തന്റെ ചുണ്ടുകളെ ആർത്തിയോടെ ഭുജിക്കാൻ വെമ്പിയ അയാളുടെ നിശ്വാസങ്ങളിൽ, മദ്യത്തിന്റെയും ഏതോ മാംസഭോജ്യത്തിന്റെയും ചൂര് ഇടകലർന്നു.
അവൾക്കു ശ്വാസം മുട്ടി.
മുടിക്കെട്ടിൽ അമർത്തിപ്പിടിച്ച ശേഷം, അയാൾ അവളുടെ മുഖത്തേ താഴേക്കു ബലമായി കൊണ്ടുവന്നു.

കുഴഞ്ഞു വിയർപ്പും അരിമ്പാറകളും നിറഞ്ഞ കഴുത്തിലൂടെ, നെഞ്ചിലൂടെ മുഖം താഴേക്ക് ചെന്നു.
അവൾ, മിഴികൾ ഇറുക്കിയടച്ചു.
അയാൾ ഏതോ പ്രാകൃതകഥയിലെ രാക്ഷസനെപ്പോലെ അവളുടെ മനക്കണ്ണിൽ തെളിഞ്ഞു.

” ടീവീല് പന്തുകളിയുണ്ട്,
നീ കിടന്നോ,
സുരേഷ്, എഴുന്നേറ്റ് അകത്തളത്തിലേക്കു പോയി.
വാതിൽ ചാരിയതേയുള്ളൂ.
രാത്രിക്കു പ്രായം ഒരു മണിയായിരിക്കുന്നു.

ടി വി യിൽ നിന്നും കളിയാരവങ്ങളുയർന്നു.
തെല്ലു നേരം കഴിഞ്ഞപ്പോൾ, കളിയൊച്ചകൾക്കും മീതെ അയാളുടെ കൂർക്കം വലികളുയർന്നു.

സ്മിതയ്ക്കുറക്കം വന്നില്ല;
അവൾ, സ്വന്തം സെൽഫോണെടുത്തു.
‘ലതാ രാജൻ’ എന്ന അക്കൗണ്ടിൽ ലോഗിൻ ചെയ്തു.
ആർക്കോ ഒരു സന്ദേശമയച്ചു.
പിന്നെ,

അതൊരു പെരുമഴയുടെ ചേലിൽ പുലരിയിലേക്കു നീണ്ടു.
നടുത്തളത്തിൽ നിന്നും, അപ്പോളും കൂർക്കംവലിയൊച്ചകൾ വന്നുകൊണ്ടിരുന്നു.
താളക്രമങ്ങളില്ലാതെ….

( അനുബന്ധം:
ഇന്നത്തെ കാലഘട്ടത്തിൽ ഉടൽനിറത്തിനു വലിയ വില നൽകാത്തവരാണ് മിക്കവരും..
പ്രതികരിക്കുകയും, സ്വന്തം കാലിൽ നിൽക്കുകയും ചെയ്യുന്നവരാണ് ഏറെപ്പേരും.

എന്നിട്ടും, നമ്മുടെ പരിഷ്‌കൃത സമൂഹത്തിൽ ചിലയിടങ്ങളിലെല്ലാം ഇത്തരം അടിച്ചമർത്തലുകളും നടക്കുന്നുണ്ട്.
ആ ഇത്തിരിപ്പേരുടെ പ്രതിനിധിയാണ്, ഈ കഥയിലെ സ്മിത.
അവരുടെ മാത്രം….)

Leave a Reply

Your email address will not be published. Required fields are marked *