ഇന്നും കുടിച്ചു കൂത്താടി ആയിട്ടായിരിക്കും അയാളുടെ വരവ്

ഇന്നും കുടിച്ചു കൂത്താടി ആയിട്ടായിരിക്കും അയാളുടെ വരവ്. എന്റെ ദൈവമേ അങ്ങേരുടെ വരവ്. നല്ല ജോലി ഉണ്ട് എന്നൊക്കെ പറഞ്ഞിട്ട് എന്താ കാര്യം. കുടുംബം നല്ലതായിരിക്കണം. ഇയാളുടെ കാര്യത്തിൽ കുടുംബത്തെയും പറഞ്ഞിട്ട് കാര്യമില്ല. അച്ഛന്റെയും അമ്മയുടെയും ഒറ്റമകൻ. അച്ഛനാണെങ്കിൽ ഒരു റിട്ടയേർഡ് ഹെഡ്മാസ്റ്റർ. അമ്മ ആണെങ്കിലോ അധ്യാപികയും. ഒരേയൊരു മകൻ. പഠിച്ചു നല്ല പ്രായത്തിൽ തന്നെ ജോലിയിൽ കയറുകയും ചെയ്തു. സർക്കാർ സർവീസിൽ തന്നെ. ഒരു എൽ ഡി ക്ലാർക്ക് ആണ് പുള്ളിക്കാരൻ.”

 

പഠിത്തത്തിൽ മിടുക്കിയും സുന്ദരിയും ആയിരുന്നു ഐശ്വര്യ. അച്ഛന്റെയും അമ്മയുടെയും രണ്ടു മക്കളിൽ ഇളയവളാണ്. മൂത്തമകൻ കെഎസ്ഇബി എൻജിനീയർ ആണ്. ഐശ്വര്യ ഡിഗ്രി ഫൈനൽ ഇയർ പഠിക്കുമ്പോഴാണ് പിജി രണ്ടാംവർഷ വിദ്യാർഥിയായ ഒരു പയ്യൻ സ്ഥിരമായി അവളെ തന്നെ നോക്കുന്നുണ്ടെന്ന് അവളുടെ കൂട്ടുകാരി മുഖേന അറിയാനിടയായത്. ആദ്യമൊക്കെ കളി ആയിട്ടാണ് എടുത്തെങ്കിലും പിന്നീട് അങ്ങോട്ട് പോകേ അവളും അയാളറിയാതെ അയാളെ ശ്രദ്ധിച്ചു തുടങ്ങി. ചുരുണ്ട മുടിയും, വെട്ടി ഒതുക്കി ട്രിം ചെയ്തു വെച്ച മീശയും താടിയും. മിക്കവാറും വേഷവും വൈറ്റ് ജുബ്ബയും ജീൻസും ആയിരിക്കും. അവളറിയാതെ അവളെ നോക്കുക എന്നത് അയാളുടെ ഒരു ഹോബിയായിരുന്നു.

 

അങ്ങനെയിരിക്കെയാണ് കോളേജ് ആർട്സ് ഡേ വരുന്നത്. പരിപാടികൾ നടന്നുകൊണ്ടിരിക്കുമ്പോഴാണ് എസ്എഫ്സി കാരും കെസ്യു കാരും ആയി സ്റ്റേജിനു മുന്നിൽ അടി നടക്കുന്നത്. എല്ലാവരുടെയും കയ്യിൽ ഹോക്കി സ്റ്റിക്കും സൈക്കിൾ ചെയിനും ഒക്കെയുണ്ട്. കുട്ടികൾ നാലുപാടും പരക്കം പാഞ്ഞു ഓടുകയാണ്. പെട്ടെന്ന് ആണ് ആരോ ഒരാൾ വലിച്ചെറിഞ്ഞ ഹോക്കി സ്റ്റിക്ക് തലയിൽ വന്നു അടിച്ച ഐശ്വര്യ നിലത്തേക്ക് വീണത്. പെട്ടെന്ന് അവൾ നിലത്തേക്ക് വീഴുന്നത് കണ്ടപ്പോൾ പിന്നാലെ ഓടി വന്ന കുട്ടികളും അവളുടെ പുറത്തേക്ക് വീണുപോയി. വീഴ്ചയിൽ ബോധം മറഞ്ഞു. ഐശ്വര്യയെ ആരൊക്കെയോ ചേർന്ന് എടുത്ത് ഹോസ്പിറ്റലിൽ കൊണ്ടുപോയി. ഹോസ്പിറ്റലിൽ ചെന്നപ്പോൾ തലയുടെ പിൻഭാഗത്ത് രണ്ട് സ്റ്റിച്ച് ഉണ്ടായിരുന്നു. അപ്പോഴേക്കും വീട്ടിൽ നിന്ന് അച്ഛനും ഏട്ടനും അമ്മയും ഒക്കെ എത്തിയിരുന്നു.

 

പിന്നീട് കുറച്ചു ദിവസം കോളേജിൽ പോകാൻ കഴിഞ്ഞില്ല. സ്റ്റിച്ച് ഇളക്കിയതിനു ശേഷമാണ് പിന്നെ കോളേജിൽ പോകുന്നത്. അപ്പോൾ കോളേജിൽ ചെന്നപ്പോൾ ആരോ പറയുന്നത് കേട്ടു. അവളുടെ തലയിൽ കൊണ്ട് ഹോക്കി സ്റ്റിക്ക് എറിഞ്ഞ പയ്യനെ, പിജിക്ക് പഠിക്കുന്ന ചേട്ടൻ അടിച്ചു നിലംപരിശാക്കി എന്ന്. പറച്ചിൽ കേട്ടപ്പോൾ തന്നെ ഐശ്വര്യയ്ക്ക് ആൾ ആരാണെന്ന് മനസ്സിലായി. ഇത്രയും ദിവസം ഹോസ്പിറ്റലിൽ കിടന്നപ്പോൾ ഒരിക്കൽ പോലും ഒന്ന് തിരിഞ്ഞു നോക്കിയില്ലല്ലോ എന്ന് പരിഭവം അവൾക്കുണ്ടായിരുന്നത് ഇത് കേട്ടപ്പോൾ അലിഞ്ഞുപോയി.

 

ഉച്ചയ്ക്ക് ലഞ്ച് ബ്രേക്ക് ആയ സമയത്ത് ഐശ്വര്യ പിജി ക്ലാസ്സിലേക്ക് പോയി. തേടിയ വള്ളി കാലിൽ ചുറ്റി എന്ന് പറയുന്നതുപോലെ പിജി ബ്ലോക്കിലേക്ക് കയറുമ്പോൾ തന്നെ ദാ ഇറങ്ങിവരുന്നു എതിരെ തേടിവന്ന ആൾ. ഐശ്വര്യ ഒരു നിമിഷം ശ്വാസം എടുക്കാൻ മറന്നു അവിടെ നിന്ന് പോയി. “എന്താടോ താൻ ഒക്കെ ആയോ” എന്ന് തൊട്ടു വന്നു തുടങ്ങി. മുന്നിൽ വന്ന് ഘനഗംഭീരമായ ശബ്ദത്തോടെ ചോദിക്കുന്നവനെ കണ്ണിമവെട്ടാതെ അവൾ നോക്കി നിന്നു. “എടോ തനിക്ക് ചെവി കേൾക്കാൻ പാടില്ലേ. സ്റ്റിച്ച് എടുത്തോ? താൻ ഓക്കേ ആണോ എന്നാണ് ഞാൻ ചോദിച്ചത്.” കണ്ണുമിഴിച്ച് അതേ നിൽപ്പ് നിന്നുകൊണ്ട് തന്നെ അവൾ തല ഇരുവശത്തേക്കും കുലുക്കി. “എന്താ പിജി ബ്ലോക്കിൽ കിടന്നുറങ്ങുന്നത്? താൻ ആരെയെങ്കിലും കാണാനാണോ വന്നത്?” ആ ചോദ്യം കേൾക്കേണ്ട താമസം പെട്ടെന്ന് കണ്ണുകൾ രണ്ടും ഇറുക്കി അടച്ചു ഇല്ലെന്ന് മറുപടി പറഞ്ഞു. “എന്നാൽ പിന്നെ ക്ലാസ്സിലേക്ക് പോകാൻ നോക്ക്.” പിന്നെ ഒന്നും നോക്കിയില്ല, നേരെ ക്ലാസ്സിലേക്ക് ഒരു ഓട്ടമായിരുന്നു.

 

ക്ലാസ്സിലെത്തിയപ്പോൾ ഏറ്റവും അടുത്ത കൂട്ടുകാരി സുബൈദ ചോദിച്ചു, “നീ എവിടെ പോയിരിക്കുകയായിരുന്നു എന്ന്.” “ഒന്നും ഇല്ലെടി, ഞാൻ ഒന്ന് കാന്റീൻ വരെ പോയതാ.” “എന്തിനാ പെണ്ണേ എന്നോട് നീ വെറുതെ കള്ളം പറയുന്നത്. നീ പിജി ബ്ലോക്കിൽ പോയതാണ് എന്ന് എനിക്ക് നന്നായി അറിയാമല്ലോ.” “ആരും പറയാതെ തന്നെ എനിക്ക് അറിയാം, കാരണം നീ വരാതിരുന്ന കഴിഞ്ഞ ഒരാഴ്ചയായി നിന്നെ അന്വേഷിച്ച് പിജി ബ്ലോക്കിൽ നിന്നും അഷ്റഫ്ക്കാ വന്നിട്ടുണ്ടായിരുന്നു.” “ആരു വന്നിട്ടുണ്ടെന്ന് നീ പറഞ്ഞത്?” ഐശ്വര്യ വെപ്രാളത്തോടെ ചോദിച്ചു. “മുഹമ്മദ് അഷ്റഫ്, പിജി സെക്കൻഡ് ഇയർ സ്റ്റുഡന്റ്. നിനക്ക് തലയിൽ അടി കിട്ടിയപ്പോൾ ആ പയ്യനെ എടുത്തു പഞ്ഞിക്കിട്ടത് അഷ്റഫ്ക്കാ ആയിരുന്നു.” അവൾ പേര് ഒന്നുകൂടി പറഞ്ഞു: മുഹമ്മദ് അഷ്റഫ്. ആദ്യമായി പ്രണയം തോന്നിയ ആൾ, ആദ്യമായി ഒന്നിച്ചു ജീവിക്കണം എന്ന് തോന്നിയ ആൾ, തന്നെ നോക്കുന്ന ആ കണ്ണുകളിലെ പ്രണയം തിരിച്ചറിഞ്ഞ അതേ നിമിഷം തനിക്ക് പ്രണയം തോന്നിയ ആൾ, മുഹമ്മദ് അഷ്റഫ്. മനസ്സിൽ ഉള്ളിൽ എന്തൊക്കെയോ പുകയുന്നത് അവൾ മനസ്സിലാക്കിയിരുന്നു.

 

തിരികെ കോളേജിൽ നിന്നും വീട്ടിലേക്കുള്ള യാത്രയിൽ അവളുടെ മനസ്സ് നിറയെ മുഹമ്മദ് അഷ്റഫ് ആയിരുന്നു. തനി ഓർത്തഡോക്സ് ആണ് അച്ഛനും അമ്മയും. ഏട്ടൻ എൻജിനീയർ ആണ് എന്നൊന്നും പറഞ്ഞിട്ട് കാര്യമില്ല. ചേട്ടനെയും അച്ഛനെയും അമ്മയുടെയും ഒപ്പം ഇരുത്താം. പരദേവതകളെ കുടിയിരുത്തിയിരിക്കുന്ന, മച്ചിലെ ഭഗവതി വാണരുളുന്ന വീടാണ്. ഒരിക്കലും അവിടേക്ക് അന്യമതത്തിൽ ഉള്ള ഒരാളെ മരുമകനായി സ്വീകരിക്കില്ല. ഉള്ളിൽ തോന്നിയ പ്രണയത്തെ ഒന്ന് പറയാൻ പോലുമാകാതെ കുഴിച്ചുമൂടേണ്ടിവന്നു ഐശ്വര്യയ്ക്ക്. ശനിയും ഞായറും അവധി ആയിരുന്നത് കാരണം അവൾക്ക് മനസ്സിൽ അൽപ്പം സമാധാനം തോന്നി. എന്തായാലും ഈ രണ്ട് ദിവസം മാഷിനെ കാണണ്ടല്ലോ എന്നായിരുന്നു അവരുടെ സമാധാനം.

 

തിങ്കളാഴ്ച ദിവസം രാവിലെ കോളേജിൽ ചെന്ന് ക്ലാസ്സിലേക്ക് കയറുമ്പോൾ തന്നെ അഷ്റഫ് അവളെയും കാത്ത് എന്നപോലെ വാതിൽപ്പടിയിൽ ഉണ്ടായിരുന്നു. അയാളെയും കടന്നു ക്ലാസിലേക്ക് കയറാൻ തുടങ്ങിയ അവളുടെ കൈകൾ അഷ്റഫ് ബലമായി പിടിച്ചു. നേരെ ഓഡിറ്റോറിയത്തിലേക്ക് കൊണ്ടുപോയി. അവിടെ ഒരിടത്ത് ആയി അവളെ പിടിച്ചിരുത്തി. അതിനുശേഷം അഷ്റഫും അവർക്ക് നേരെ എതിരെ ഇരുന്നു. “എന്റെ മുന്നിൽ നിന്ന് ഒഴിഞ്ഞുമാറി നടക്കുന്നതിന്റെ ഉദ്ദേശം എന്താണ് എന്ന് എനിക്ക് അറിഞ്ഞേ പറ്റൂ. ഒളിഞ്ഞും തെളിഞ്ഞും എന്നെ നോക്കിയ ആ കണ്ണുകളിൽ പലവട്ടം ഞാൻ കണ്ടിട്ടുണ്ട് എന്നോടുള്ള നിന്റെ പ്രണയം. എനിക്ക് നിന്നോട് പ്രണയമാണെന്ന് മറ്റാരേക്കാൾ നന്നായി നിനക്കും അറിയാം. എന്നിട്ടും ഈ ഒഴിഞ്ഞുമാറൽ എന്താണ് എന്ന് മാത്രമേ അറിയാനുള്ളൂ.” “ഒരിക്കലും നടക്കാത്ത ഒരു കാര്യത്തിനു വേണ്ടി വാശിപിടിച്ച് ജീവിതാവസാനംവരെ കരയാൻ എനിക്ക് കഴിയില്ല.” “പറഞ്ഞതിന്റെ ഉദ്ദേശം എന്താണെന്ന് എനിക്ക് മനസ്സിലായില്ല.” “നമ്മുടെ ഈ സ്നേഹബന്ധം വീട്ടിൽ അറിയുമ്പോൾ ഒരിക്കലും എന്റെ വീട്ടുകാർ അതിനു സമ്മതിക്കില്ല. കരളു പറിച്ചു സ്നേഹിച്ചിട്ട് എനിക്ക് സങ്കടപ്പെടാൻ വയ്യ. അതുകൊണ്ട് എന്നെ വെറുതെ വിടണം.” ഇത്രയും പറഞ്ഞപ്പോഴേക്കും ഐശ്വര്യ പൊട്ടിക്കരഞ്ഞുപോയി. “നീ കോളേജിൽ ജോയിൻ ചെയ്ത ഒരു വർഷം കഴിയുമ്പോൾ തന്നെ ഞാൻ നിന്നെ പ്രണയിച്ചു തുടങ്ങിയതാണ്. പക്ഷേ ഒരിക്കൽ പോലും ഞാൻ നിന്റെ മുന്നിൽ വന്നു പറഞ്ഞിട്ടില്ല. എപ്പോഴൊക്കെയോ നീയും എന്നെ ശ്രദ്ധിച്ചു, എന്നെ നോക്കുന്ന നിന്റെ കണ്ണുകളിൽ എന്നോടുള്ള പ്രണയം ഞാൻ കണ്ടത് കൊണ്ട് മാത്രമാണ് ഇപ്പോൾ നിന്നോട് ഇങ്ങനെ വന്നു സംസാരിക്കുന്നത്. എന്റെ ഒരു വാക്കും പ്രവർത്തിയും ഒരിക്കലും നിനക്ക് ഒരു സങ്കടം ആവില്ല. എന്നെ ഓർത്തു നീ വിഷമിക്കുകയും വേണ്ട.”

 

ഐശ്വര്യയുടെ മനസ്സിൽ അഷ്റഫ് എന്നും ഒരു തീരാ വേദനയായി നിന്നിരുന്നു. പഠിത്തമൊക്കെ കഴിഞ്ഞു അച്ഛനും ഏട്ടനും കണ്ടുപിടിച്ച വിവാഹത്തിനു സമ്മതം മൂളുംപ്പോഴും അഷ്റഫ് എന്ന വ്യക്തി അവളുടെ മനസ്സിൽ ജ്വലിച്ചുനിന്നു. വിവാഹശേഷം ഏറെ നാളുകൾക്കു മുന്നേ മനസ്സിലാക്കിയിരുന്നു അയാൾ ഒരു തികഞ്ഞ മദ്യപാനിയായിരുന്നു എന്ന്. ഒരു ഭർത്താവ് ഭാര്യയോട് പെരുമാറാൻ പാടില്ലാത്ത രീതിയിൽ ഒക്കെ അയാൾ ഐശ്വര്യയോട് ഇടപെട്ടിരുന്നു. ഗാർഹിക പീഡനത്തിന് പല തവണയാണ് അയാളുടെ പേരിൽ ഐശ്വര്യയ്ക്ക് കേസുകൾ രജിസ്റ്റർ ചെയ്യേണ്ടി വന്നത്. കുറച്ചുദിവസം അച്ഛന്റെയും ഏട്ടന്റെയും ഒപ്പം ചെന്ന് നിൽക്കുമ്പോൾ ഒത്തുപോകാൻ തന്നെയാണ് എല്ലാവരും പറയുന്നത്. വീണ്ടും ഐശ്വര്യ അയാളുടെ അടുത്തേക്ക് വരും.

 

രാത്രിയിൽ ഏറെ വൈകിയും അയാളെ കാണാത്തതിനാൽ അച്ഛനെ വിവരമറിയിച്ചത്. അച്ഛനും ചേട്ടനും കൂടി അന്വേഷിച്ചിറങ്ങി. ഏകദേശം അര മണിക്കൂർ കഴിയുമ്പോഴാണ് അച്ഛന്റെ ഫോൺ വരുന്നത്. “മോളെ ഒരു കാര്യം പറയാനുണ്ട്. ദിനേശൻ കുടിച്ച് വെളിവില്ലാതെ വണ്ടിയോടിച്ച് ഒരു സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ടു. വീണ ഇയാളുടെ കാലിലൂടെ വണ്ടിയുടെ ടയർ കയറി ഇറങ്ങി. ഇവിടെ സ്റ്റേഷനിൽ അറസ്റ്റ് ചെയ്തിരിക്കുകയാണ്.” ഐശ്വര്യ പെട്ടെന്ന് ഫോൺ വെച്ച് ബാഗുമെടുത്ത് വീട് പൂട്ടി ഇറങ്ങി. അടുത്ത വീട്ടിലെ ഓട്ടോക്കാരൻ ചേട്ടനെ വിളിച്ച് നേരെ സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷൻ ചെന്ന് ചെല്ലുമ്പോൾ അച്ഛനും ചേട്ടനും ഒക്കെ തന്നെ അവിടെയുണ്ട്. അവൾ വേഗം ഓടി അച്ഛന്റെയും ചേട്ടന്റെയും അടുത്തെത്തി. “എവിടെയാ അച്ഛാ ദിനേശേട്ടൻ എവിടെ?” “അകത്തുണ്ട് മോളെ, എസ്ഐ വന്നിട്ടില്ല.”

 

കുറച്ചു കഴിഞ്ഞപ്പോൾ ഒരു പോലീസ് ജീപ്പ് മുറ്റത്തേക്ക് വന്നു നിന്നു. അതിൽ നിന്ന് ഇറങ്ങുന്ന ആളെ കണ്ടപ്പോഴേക്കും ഐശ്വര്യയുടെ കണ്ണുകൾ പുറത്തേക്ക് തെളിഞ്ഞുവന്നു. മുഹമ്മദ് അഷ്റഫ്. സ്റ്റേഷൻ അകത്തേക്ക് കയറി വരുമ്പോൾ അഷ്റഫും ആ മുഖം കണ്ട് വിളറിപ്പോയി. അയാൾ സ്റ്റേഷന്റെ ഉള്ളിലേക്ക് കയറി. “സുകുമാർ, ഇതാണോ ആ കേസ്?” “ബോധമില്ല സാറെ, ഫുൾ ടാങ്ക് ആണ്. ഇടിച്ചിട്ട് അതിന് പിന്നാലെ ടയറും കൂടി ഓടിച്ചുകയറ്റി.” പുറത്ത് നിൽക്കുന്നവർ ഒക്കെ, “അമ്മാവനും അളിയനും ഒക്കെയാണ്, ഇപ്പോൾ ഒരു പെൺകൊച്ച് കിതച്ചുകൊണ്ട് ഓടി വരുന്നത് കണ്ടു. അതായിരിക്കും ഭാര്യ. ഇങ്ങനെയുള്ളവരെ ഒക്കെ പാവപ്പെട്ട പെൺപിള്ളേരെ കിട്ടുന്നത്. ഇനിയിപ്പോ ഇവൻ അഴി എണ്ണി അകത്തു കിടക്കും.” അഷ്റഫ് നേരെ വന്നു അയാളുടെ മുഖത്തേക്ക് നോക്കി. തല പോലും ഉയർത്തി ഇരിക്കാൻ കഴിയാത്തവനെ സഹതാപത്തോടെ നോക്കി പുറത്തേക്കിറങ്ങി.

 

അച്ഛന്റെ മാറിൽ ചേർന്ന് പൊട്ടിക്കരയുകയായിരുന്നു ഐശ്വര്യ. അവളെ കണ്ടപ്പോൾ വല്ലാത്ത വേദന തോന്നി. “നിങ്ങൾ ഇവിടെ നിന്നിട്ട് ഒരു പ്രയോജനവും ഇല്ല. ഇത് കൊലപാതക കേസ് ആണ്. അയാളെ നിയമപരമായിട്ടുള്ള രീതിയിൽ മാത്രമേ കൈകാര്യം ചെയ്യാൻ കഴിയുകയുള്ളൂ. തലയുയർത്തി നോക്കാൻ പോലും അയാൾക്ക് കഴിയില്ല, അത്രമാത്രം കുടിച്ചിട്ടുണ്ട്.” “സാർ, എന്റെ മകളുടെ ഭർത്താവാണ്. കല്യാണം കഴിഞ്ഞിട്ട് മൂന്നുവർഷമായതേ ഉള്ളൂ. അവളുടെ സമ്മതം പോലും നോക്കാതെയാണ് അവളെ പിടിച്ചു കെട്ടിച്ചു കൊടുത്തത്. ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല. വിധിയെ തടുക്കാൻ ആർക്കും കഴിയില്ലല്ലോ.” അച്ഛന്റെ തോളിൽ തൂങ്ങി പുറത്തേക്ക് ഇറങ്ങിപ്പോകുന്ന അവളെ കണ്ടപ്പോൾ അഷ്റഫിന് ഹൃദയത്തിൽ മുള്ള് തറക്കുന്ന വേദന തോന്നി. “നിന്നെ ഇങ്ങനെയൊരു അവസ്ഥയിൽ എനിക്ക് കാണേണ്ടി വന്നല്ലോ ഐശ്വര്യ. വിധിയുടെ തീരുമാനങ്ങളെ മാറ്റിമറിക്കാൻ മനുഷ്യർക്ക് കഴിയില്ല. ഈ ജന്മം ഇതായിരിക്കും നിന്റെ വിധി. ഒരു തുണയില്ലാതെ ഒടുങ്ങാൻ ആയിരിക്കും ഈ ജന്മത്തിലെ എന്റെ വിധി. നിനക്കായി മാറ്റിവെച്ച് എന്റെ ഹൃദയത്തിൽ മറ്റൊരാളെ പ്രതിഷ്ഠിക്കാൻ എനിക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അടുത്ത ജന്മത്തിൽ എങ്കിലും ഒന്നാവാൻ ആയി ഇനിയും ഞാൻ കാത്തിരിക്കാം.”

 

മഴമുകിൽ

Leave a Reply

Your email address will not be published. Required fields are marked *