ആ വീട്ടിൽ ചെന്നുകയറി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ എനിക്ക് യാതൊരു മാറ്റവും കാണാൻ സാധിച്ചില്ല. വളരെ സാധുവായ ഒരു മനുഷ്യൻ

“തീരുമാനം തന്റെയാണ്. തനിക്ക് എന്ത് വേണമെങ്കിലും തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം ഉണ്ട്…” വീണ്ടും അയാൾ അത് എങ്ങോ നോക്കി പറഞ്ഞു. എന്തു വേണം എന്ന് അറിയാതെ ഞാൻ തറഞ്ഞു നിന്നു. മധുരിച്ചിട്ട് തുപ്പാനും കയ്ച്ചിട്ട് ഇറക്കാനും വയ്യാത്ത ഒരു അവസ്ഥ. ഒന്നിനുപുറകെ ഒന്നായി വരുന്ന തിരമാലകളിലേക്ക് നോക്കി ഞാൻ അങ്ങനെ നിന്നു. വീണ്ടും മിഴികൾ അയാളിൽ തന്നെ എത്തി. കൈകൾ രണ്ടു പോക്കറ്റിലും ഇട്ട് കടലിന്റെ അഗാധതയിലേക്ക് നോക്കി അയാൾ നിന്നിരുന്നു. “ഒരുമാസം, അത് മതിയാകുമോ തനിക്ക് തന്നെ തീരുമാനം അറിയിക്കാൻ?” എന്ന് അവസാനമായി ചോദിച്ചപ്പോൾ യാന്ത്രികമായി തലയാട്ടി. “വരും ഞാൻ ഡ്രോപ്പ് ചെയ്യാം” എന്ന് പറഞ്ഞപ്പോൾ, വേണ്ട ഞാൻ പൊയ്ക്കോളാം എന്ന് മറുപടി പറഞ്ഞു, കാരണം എനിക്ക് ഇത്തിരി നേരം ഒറ്റയ്ക്ക് ഇരിക്കണം ആയിരുന്നു, കലുഷിതമായ മനസ്സിനെ ഒന്ന് നിയന്ത്രണത്തിൽ വരുത്തണം ആയിരുന്നു. ഓക്കേ എന്ന് പറഞ്ഞ് അയാൾ നടന്നകന്നു. ഞാൻ മെല്ലെ അയാളുടെ പോക്ക് നോക്കിനിന്നു. അതിനുശേഷം എന്നിലേക്ക് തന്നെ തിരിച്ചു വന്നു.

 

കേരളത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്മാൻ മാരിൽ ഒരാൾ, നിഖിൽ സാഗർ. ഒരു നാല്പതു വയസുകാരൻ. എങ്കിലും സുമുഖൻ, സുന്ദരൻ. പക്ഷേ കേട്ടറിവ് മുഴുവൻ മഹാ മോശമായിരുന്നു. ക്രൂരൻ, ആദ്യ ഭാര്യയെ കൊന്ന് തെളിവ് നശിപ്പിച്ചവൻ. പക്ഷേ ആ കേട്ടതും താനീ കണ്ടതും തമ്മിൽ ഒരു ബന്ധവും ഇല്ലല്ലോ എന്ന് ചിന്തിക്കുക ആയിരുന്നു ആശ ലക്ഷ്മി. തന്റെ നൃത്ത വേദികളിലെ നിറ സാന്നിധ്യം. എപ്പോഴാണ് അയാളെ ശ്രദ്ധിച്ചു തുടങ്ങിയത് എന്നറിയില്ല, അല്ലെങ്കിലും നൃത്തം തുടങ്ങിയാൽ പിന്നെ മറ്റൊന്നിലും ശ്രദ്ധ പതിയാറില്ലല്ലോ. ക്ലാസിക്കൽ നൃത്തം കുട്ടികളെ പഠിപ്പിക്കുന്നതിനോടൊപ്പം വേദികളിലും പെർഫോമൻസ് നടത്തിയിരുന്നു. വലിയ തുക ഒന്നും കിട്ടില്ല എങ്കിൽ പോലും മനസ്സിന് സന്തോഷം നൽകിയിരുന്നു.

 

ഒരുദിവസം ഗ്രീൻ റൂമിലേക്ക് കുറെ ഫ്ലവേഴ്സുമായി കയറി വന്നതാണ് ദി ഗ്രേറ്റ്‌ യൂത്ത് ഐക്കൺ നിഖിൽ സാഗർ. നൃത്തം വളരെ നന്നായിരുന്നു എന്നു പറഞ്ഞ് അഭിനന്ദിക്കാൻ. പൂക്കൾ സ്വീകരിച്ച് ഒരു നന്ദി വാക്കും പറഞ്ഞു. പിന്നീടുള്ള വേദികളിൽ അയാളെ കണ്ടുമുട്ടുന്നത് പതിവായി. വേദിയിൽ സ്വയം മറന്ന് നൃത്തം ചെയ്യും എങ്കിലും അതിൽ നിന്നുമുള്ള വരുമാനം വലുതായി ഒന്നും ഉണ്ടായിരുന്നില്ല. പക്ഷേ സ്വന്തം വീട്ടിലെ പ്രാരാബ്ദം ആരെയും അറിയിച്ചിരുന്നില്ല. അച്ഛൻ പണ്ട് ഏതോ ഒരു ഫിനാൻസിൽ നിന്നും വീടിന്റെ ആധാരം പണയപ്പെടുത്തി കുറച്ചു കാശ് എടുത്തിരുന്നു. അമ്മയ്ക്ക് ഒരു ഓപ്പറേഷനു വേണ്ടി. അത് പലിശയും കൂട്ടുപലിശയും ഒക്കെയായി ഒത്തിരിയായി. അമ്മയുടെ അസുഖം പൂർണ്ണമായി മാറിയതും ഇല്ല, കടം ബാക്കിയായി. അവർ ജപ്തി ചെയ്യുമെന്ന് ആയപ്പോഴാണ് അവരോട് ഒന്നു സംസാരിക്കാൻ അച്ഛന്റെ കൂട്ടുകാരനും അവിടുത്തെ തന്നെ പഞ്ചായത്ത് പ്രസിഡണ്ടുമായ മാധവമാമയെയും കൂട്ടി പോയത്. അവിടെവെച്ച് നിഖിൽ സാറിനെ കണ്ടപ്പോഴാണ് അതും അയാളുടെ സ്ഥാപനമായിരുന്നു എന്നറിഞ്ഞത്. പെട്ടെന്ന് തന്നെ അവധി നീട്ടി തന്നു. നന്ദി പറഞ്ഞ് അവിടെ നിന്നിറങ്ങി.

 

അത് വലിയ ഒരാശ്വാസം ആയിരുന്നു. പക്ഷേ, അപ്പോഴേക്കും അമ്മയ്ക്ക് ഒട്ടും വയ്യായിരുന്നു. ഡോക്ടർ നിർദ്ദേശിച്ചത് ഒരു ഓപ്പൺഹാർട്ട് സർജറി ആയിരുന്നു. വളരെ വലിയ ഒരു തുക തന്നെ അതിനു വേണ്ടി ചെലവാകും. എന്തുവേണമെന്ന് അറിയാതെ വിഷമിച്ചിരിക്കുമ്പോൾ ആണ് അദ്ദേഹം അതിന്റെ മുഴുവൻ ഉത്തരവാദിത്വം ഏറ്റെടുത്തത്. അമ്മ പൂർണ്ണ ആരോഗ്യവതിയായി. പിന്നെയാണ് മാധവമാമ വഴി ഒരു കല്യാണ ആലോചനയുമായി അദ്ദേഹം വന്നത്. അതും രണ്ടാം വിവാഹം. ആദ്യത്തെ ഭാര്യ മരണപ്പെടുകയായിരുന്നത്രെ. പേടിയായിരുന്നു ഇത്രയും വലിയ ഒരാൾ പാവപ്പെട്ട ഒരു വീട്ടിൽനിന്ന് എന്തിനാണ് വിവാഹം കഴിക്കുന്നത് എന്ന് ഓർത്ത്. അദ്ദേഹം പേര് തന്ന ഉപകാരങ്ങൾ എനിക്ക് ഒരിക്കലും തിരിച്ചു കൊടുക്കാൻ കഴിയാത്തവ ആയിരുന്നു. അതുകൊണ്ടുതന്നെ ആകെ ധർമസങ്കടത്തിലായി. ഒടുവിൽ ഒന്ന് കാണണം സംസാരിക്കണം എന്ന് പറഞ്ഞ് വിളിക്കുകയായിരുന്നു. അപ്പോഴാണ് അതെല്ലാം സംസാരിച്ചതും ഒരു മാസം അവധി തന്നതും.

 

ഒടുവിൽ എന്ത് വന്നാലും സഹിക്കാൻ തയ്യാറായി. വിവാഹം പെട്ടന്ന് തന്നെ നടന്നു. എന്റെ ഭയം മനസ്സിലാക്കിയാവണം അദ്ദേഹം എന്നോട് വളരെ മൃദുവായി ആയിരുന്നു പെരുമാറിയിരുന്നത്. വിവാഹം ഉറച്ചത് അറിഞ്ഞപ്പോൾ പലരും അദ്ദേഹത്തെപ്പറ്റി പലതും പറഞ്ഞ് എന്നെ ഭയപ്പെടുത്തിയിരുന്നു. ക്രൂരൻ ആണെന്നും ആദ്യ ഭാര്യയോട് ക്രൂരമായി പെരുമാറിയത് കൊണ്ടാണ് അവർ ആത്മഹത്യ ചെയ്തത് എന്നും ഒക്കെ. ആ വീട്ടിൽ ചെന്നുകയറി ഒരു മാസം കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ സ്വഭാവത്തിൽ എനിക്ക് യാതൊരു മാറ്റവും കാണാൻ സാധിച്ചില്ല. വളരെ സാധുവായ ഒരു മനുഷ്യൻ. ആളുകൾ എന്തിനാണ് അത്തരത്തിൽ ഒക്കെ പറഞ്ഞു നടക്കുന്നത് എന്ന് പോലും എനിക്ക് തോന്നി. ക്രമേണ ഞങ്ങൾ അടുത്തു തുടങ്ങി. പക്ഷേ ആദ്യ ഭാര്യയെപ്പറ്റി ഒരിക്കൽപോലും ഞാൻ അദ്ദേഹത്തോട് ചോദിച്ചിട്ടില്ല, അദ്ദേഹം എന്നോട് പറഞ്ഞതും ഇല്ല. എനിക്കേറെ അത്ഭുതം തോന്നിയത് അവരുടേതായ യാതൊരു സംഗതികളും അവിടെ ഇല്ല എന്നതായിരുന്നു. എല്ലാം എടുത്തു മാറ്റപ്പെട്ടിരിക്കുന്നു.

 

ഒരിക്കൽ അദ്ദേഹവുമായി സംസാരിച്ചിരിക്കുമ്പോൾ അറിയാതെ വായിൽനിന്ന് എങ്ങനെയാണ് ആദ്യത്തെ ഭാര്യ മരിച്ചത് എന്ന് വീണു. കുറച്ചുനേരം അദ്ദേഹം മിണ്ടാതെ ആയി. അപ്പോൾ ഞാൻ വല്ലാതായി, ചോദിക്കേണ്ടിയിരുന്നില്ല എന്ന് തോന്നി. ചോദിച്ചതിന് മാപ്പ് ചോദിച്ചപ്പോൾ, സാരമില്ല എന്ന് പറഞ്ഞ് അദ്ദേഹം പറഞ്ഞു തുടങ്ങി. അവൾ മരിച്ചതല്ല എന്നും, ഒരിക്കൽ ബിസിനസിൽ തകർച്ച വന്നപ്പോൾ സ്വന്തം സുഹൃത്തിന്റെ കൂടെ പോയതാണ് എന്നും. അതു പറയുമ്പോൾ ഉള്ള അദ്ദേഹത്തിന്റെ സ്ട്രെസ് കണ്ടപ്പോൾ മനസ്സിലായിരുന്നു ഒരു സംഗതി അദ്ദേഹത്തിന്റെ മനസ്സിനെ എന്തുമാത്രം ഉലച്ചിട്ടുണ്ട് എന്ന്. പണം ഇല്ലാത്ത അദ്ദേഹത്തെ വേണ്ട എന്ന് വച്ചവൾ പോയപ്പോൾ സ്വയം ഒരു ക്രൂരന്റെ കുപ്പായം അണിയുകയായിരുന്നു ആ പാവം. ആ ഉള്ള് വേവുന്നത് ആരും കാണാതിരിക്കാൻ. എല്ലാം മറന്ന് ബിസിനസ്സിൽ മാത്രം ശ്രദ്ധിച്ചു. വാശിയായിരുന്നത്രെ പിന്നീടങ്ങോട്ട്. എല്ലാവരെയും തോൽപ്പിക്കാൻ. അതിൽ പൂർണ്ണമായും വിജയിച്ചു. പഴയതിനേക്കാൾ നൂറിരട്ടി വലുതായി തന്റെ സാമ്രാജ്യം അദ്ദേഹം പണിതുയർത്തി. ഏവർക്കും അസൂയ തോന്നും വിധം.

 

അതിനിടയിലാണ് അവിചാരിതമായി എന്റെ നൃത്തം കാണാനിടയായത്. അദ്ദേഹത്തിന് അമ്മ ഒരു ഡാൻസ് ടീച്ചർ ആയിരുന്നത്രെ. എന്തോ എന്നിൽ ആകർഷണീയത അന്നേ തോന്നിയിരുന്നു പോലും. പക്ഷേ ചൂടുവെള്ളത്തിൽ വീണ പൂച്ച ആയിരുന്നു അദ്ദേഹം. ഇനി ഒരു പെണ്ണിനെ വിശ്വസിക്കാൻ അദ്ദേഹത്തിന് പറ്റുമായിരുന്നില്ല. പക്ഷേ കുടുംബത്തിനു വേണ്ടി ഞാൻ എടുക്കുന്ന റിസ്ക് കണ്ടപ്പോൾ എന്നാണത്രെ തിരിച്ചറിവുണ്ടായത് എല്ലാവരും ഒരുപോലെ അല്ലാ എന്ന്. അതാണ് അദ്ദേഹം എന്നോട് അടുക്കാൻ കാരണം. ഈ പറഞ്ഞത് കൂടി അറിഞ്ഞപ്പോൾ എന്നെ മനസ്സിൽ അദ്ദേഹത്തിന്റെ സ്ഥാനം വളരെ വലുതായി തീർന്നു. ഇത്തിരി സ്നേഹം കൊടുത്താൽ ഒത്തിരി തിരിച്ചു തരുമെന്ന് മനസ്സിലായിരുന്നു. പിന്നീടങ്ങോട്ട് ഞങ്ങളുടെ സ്വർഗ്ഗം ആയിരുന്നു. സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും ഞങ്ങൾ ആ വീടിനെ അക്ഷരാർത്ഥത്തിൽ ഒരു സ്വർഗ്ഗം ആക്കി. അതിന്റെ മാറ്റ് കൂട്ടാൻ ഒരു കുഞ്ഞ് അതിഥി കൂടെ എത്തും താമസിയാതെ.

 

നിഹാ

Leave a Reply

Your email address will not be published. Required fields are marked *