ഏറെക്കാലത്തിനുശേഷം കൂടെ പഠിച്ചവരെ ഇന്ന് കാണാൻ പോവുകയാണ്. ആരുമായും കോൺടാക്ട് വെച്ചിരുന്നില്ല. അവിചാരിതമായാണ് രോഹിത്തിനെ കണ്ടത്. കയ്യിൽ നിന്ന് അവൻ നമ്പർ ചോദിച്ചു മേടിച്ചത്. മുഖത്തു നോക്കി നമ്പർ കൊടുക്കാതിരിക്കുന്നത് എങ്ങനെ എന്ന് വെച്ചാണ് കൊടുത്തത്. പക്ഷേ ഈ ഗെറ്റ്-ടുഗെദറിന് ക്ഷണിക്കുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ആദ്യം കുറെ ഒഴിവുകഴിവുകൾ പറഞ്ഞു നോക്കി. അവൻ സമ്മതിച്ചില്ല. പിന്നെ ഓർത്തു, അല്ലെങ്കിൽ ഞാൻ എന്തിനു ഒളിച്ചിരിക്കണം എന്ന്. തെറ്റ് ചെയ്തവർ ഇവിടെ സുഖമായി നടക്കുമ്പോൾ ഒരു തെറ്റും ചെയ്യാത്ത ഞാൻ എന്തിനാ ഒരു മറക്കു പിന്നിൽ ഒളിക്കുന്നത്? അതുകൊണ്ടാണ് പോകാം എന്ന് തീരുമാനിച്ചത്.
ആ പഴയ ക്യാമ്പസിലേക്ക്, സ്വപ്നങ്ങൾ തന്നതും അവയെല്ലാം പാതിയിൽ കൊഴിച്ചതും ആയ ആ ക്യാമ്പസ്സിലേക്ക്. അങ്ങോട്ടുള്ള ട്രെയിനിൽ കയറുമ്പോൾ മനസ്സ് മുഴുവൻ അസ്വസ്ഥമായിരുന്നു. നെഞ്ചിന്റെ പിടപ്പ് ക്രമാതീതമായി ഉയരുന്നുണ്ടെന്ന് തോന്നി. ഒരിക്കൽ ഒളിച്ചോടി പോന്നതാണ്. അവിടെനിന്ന് അവരെ ആരെയും ഇനി കാണരുത് എന്ന് വിചാരിച്ച്. ഈ മടങ്ങിപ്പോക്ക് ഉണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. സീറ്റിൽ ചാരിയിരുന്ന് കണ്ണുകളടച്ചപ്പോൾ ഓർമ്മകൾ പഴയകാലത്ത് ചെന്നു നിന്നു. ആ പഴയ ഡിഗ്രിക്കാരിയായി.
പ്ലസ് ടുവിന് അത്യാവശ്യം മാർക്ക് ഉള്ളതുകൊണ്ട് തന്നെയായിരുന്നു ബിഎസ്സി ബോട്ടണി എടുക്കാമെന്ന് തീരുമാനിച്ചത്. ഗവൺമെന്റ് കോളേജിൽ തന്നെ അഡ്മിഷൻ കിട്ടി. അവിടേക്ക് ചെന്നപ്പോഴാണ് റാഗിംഗ് എന്താണെന്നറിഞ്ഞത്. ഒരുപാട് ചേട്ടന്മാർ ചേർന്ന് ഡാൻസ് കളിക്കാനും പാട്ടുപാടാനും ഒക്കെ പറഞ്ഞപ്പോൾ കരഞ്ഞുപോയിരുന്നു. അതിനിടയിലാണ് ദൈവദൂതനെപ്പോലെ ഒരാൾ വന്നത്, അവിടെത്തന്നെ സീനിയർ സ്റ്റുഡന്റ് ആയ മഹി. “ആ കുട്ടി പൊയ്ക്കോട്ടെ” എന്ന് മഹി ചേട്ടൻ പറഞ്ഞപ്പോൾ അവർ ഒന്നും മിണ്ടാതെ പോകാനുള്ള അനുവാദം തന്നു. നന്ദിപൂർവ്വം ഒന്ന് നോക്കി ഞാൻ വേഗം ക്ലാസിലേക്ക് ഓടി. അതൊരു തുടക്കമായിരുന്നു. പിന്നീട് മഹി ഏട്ടൻ എന്നോട് വളരെ അടുത്ത് പെരുമാറി.
പിന്നീട് അതെല്ലാം ഒരു തമാശയായി കാണാൻ കഴിഞ്ഞു. നല്ല കൂട്ടുകെട്ടുകളും അവിടെ നിന്ന് കിട്ടി. അതിൽ ഒരാളായിരുന്നു കൂടെ ഇരുന്നിരുന്ന മേഘ. വലിയ വീട്ടിലെ കുഞ്ഞാണ്, പക്ഷേ അതിന്റെ യാതൊരു അഹങ്കാരവും അവൾ കാട്ടിയിരുന്നില്ല. എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയിരുന്നത്, അതുകൊണ്ട് തന്നെ പെട്ടെന്ന് ഞങ്ങൾ വലിയ സുഹൃത്തുക്കളായി. അവളുടെ എല്ലാ കാര്യങ്ങളും എന്നോട് തുറന്നു പറഞ്ഞിരുന്നു, ഞാൻ എന്റെയും. പക്ഷേ ഞങ്ങൾക്കിടയിൽ മറ്റൊരു രഹസ്യം ഉണ്ടെന്ന് ഞങ്ങൾക്ക് പരസ്പരം അറിയില്ലായിരുന്നു. മഹി ചേട്ടനെ പല സ്ഥലങ്ങളിലും വെച്ച് വീണ്ടും കണ്ടുമുട്ടി. അയാൾ എന്നോട് വളരെ സ്നേഹത്തോടെയാണ് പെരുമാറിയത്. യൂണിയൻ സെക്രട്ടറി, പാർട്ടി പ്രവർത്തകൻ – അങ്ങനെ മഹി ഏട്ടൻ അവിടെ കുട്ടികളുടെ ഒരു ഹീറോ തന്നെയായിരുന്നു. എല്ലാവരും അദ്ദേഹത്തെ ആരാധനയോടെ കൂടിയാണ് കണ്ടത്. ആ ആരാധന പതിയെ എന്നിലേക്ക് പടർന്നിരുന്നു.
ആരാധനയുടെ നിറംമാറി എപ്പോഴോ അതിനൊരു പ്രണയഭാവം വന്നിരുന്നു. അദ്ദേഹത്തിന് എന്നോടുള്ള കരുതലും സ്നേഹവുമാണ് എന്റെ മനസ്സിൽ അങ്ങനെയൊരു ചിന്ത തോന്നാൻ വഴിവെച്ചത്. പിന്നീടുള്ള ദിവസങ്ങളിൽ കോളേജിൽ പോകുന്നത് തന്നെ ഒരാളെ കാണാൻ വേണ്ടി മാത്രമായി. കണ്ടില്ലെങ്കിൽ ശ്വാസം മുട്ടുന്നത് എനിക്കറിയാമായിരുന്നു. കാണുമ്പോഴുള്ള പരവേശവും. എല്ലാം ആസ്വദിച്ചു വരികയായിരുന്നു. എല്ലാം തുറന്നു പറഞ്ഞിരുന്ന മേഖയോട് ഇതു മാത്രം പറയാൻ എന്തോ എനിക്ക് തോന്നിയില്ല. എന്റെ മനസ്സിൽ മാത്രം ഒളിപ്പിച്ചു വെക്കുന്ന ഒരു രഹസ്യമായി ഇത് സൂക്ഷിക്കാൻ ഞാൻ തീരുമാനിച്ചു. വേറൊരു തമാശ എന്താണെന്ന് വെച്ചാൽ എനിക്ക് ഇഷ്ടമുള്ള കാര്യം ഒരിക്കലും മഹി ചേട്ടനെ അറിയിച്ചിരുന്നില്ല. ഒരിക്കൽ എല്ലാം തുറന്നു പറയണം എന്ന് എനിക്ക് ഭയങ്കര മോഹമായിരുന്നു, പക്ഷേ അതിനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. എങ്കിലും മഹി ചേട്ടന്റെ എന്നോടുള്ള പെരുമാറ്റം എനിക്ക് വല്ലാത്ത കോൺഫിഡൻസ് തന്നിരുന്നു. അദ്ദേഹത്തിനും എന്നെ ഇഷ്ടമാണെന്ന് ഞാനും ധരിച്ചു. പ്രണയം വല്ലാത്തൊരു ചെടി പോലെയാണ്, അത് മുളച്ചു പൊന്തുന്നത്, വളർന്ന് പടർന്ന് പന്തലിക്കുന്നത്, വലിയ വൃക്ഷം ആകുന്നത് എല്ലാം നിമിഷനേരംകൊണ്ട് ആയിരിക്കും. അതിന്റെ വേരുകൾ ആഴങ്ങളിലേക്ക് ഇറങ്ങി ചെല്ലും. മനസ്സിനെ, ഹൃദയമിടിപ്പിനെ, എന്തിന് നമ്മുടെ ശ്വാസ താളത്തെ വരെ അത് സ്വാധീനിക്കും.
ഓരോ നിമിഷം ചെല്ലുന്തോറും എന്റെ ഉള്ളിലെ പ്രണയം കൂടുതൽ ആഴത്തിലേക്ക് ഇറങ്ങി ചെന്നിരുന്നു. ആ കോളേജ് ആർട്സ് ഡേയുടെ അന്ന് ചേട്ടനോട് എന്തൊക്കെയായാലും എന്റെ ഉള്ളിലുള്ളത് തുറന്നു പറയണം എന്ന് ഞാൻ തീരുമാനിച്ചു. എവിടെ നിന്നാണ് എനിക്ക് അതിനുള്ള ധൈര്യം കിട്ടിയതെന്ന് പോലും എനിക്കറിയില്ലായിരുന്നു. അന്ന് ചെന്നപ്പോൾ മഹി ചേട്ടനെ എവിടെയും കണ്ടില്ല. അന്വേഷിച്ചു നടന്നപ്പോൾ കണ്ടു, ഒരു മരച്ചുവട്ടിൽ മഹി ചേട്ടനും മേഖയും എന്തൊക്കെയോ സംസാരിക്കുന്നത്. അശുഭമായ എന്തോ നടക്കാൻ പോകുന്നു എന്ന് മനസ്സ് പറഞ്ഞു. ഞാൻ അവരുടെ അടുത്തേക്ക് ചെന്നു. എന്നെ കണ്ടതും അവർ ചമ്മലോടെ ചിരിച്ചു. അവർ തമ്മിൽ പ്രണയത്തിലായിരുന്നു എന്നും മഹിയെ കാണാൻ വേണ്ടി മാത്രമാണ് മേഘ ഈ കോളേജിൽ വന്നു ചേർന്നതെന്നും എല്ലാം അവിടെ വെച്ച് ഒരു ചമ്മലോടെ കൂടി അവൾ പറഞ്ഞപ്പോൾ എനിക്ക് ഭ്രാന്ത് പിടിക്കുന്നത് പോലെ തോന്നി. എന്റെ നിയന്ത്രണം വിട്ടുപോയി. മഹി ചേട്ടനെ ഇറുകെ പുണർന്നു ഞാൻ പറഞ്ഞു, “മഹി ചേട്ടൻ എന്റെയാ” എന്ന്. എന്റെ കവിളിലേക്ക് മേഘ ആഞ്ഞടിച്ചു. പെട്ടെന്നാണ് എനിക്ക് ബോധം വന്നത്. ഞാൻ അവളോട് എന്നോട് ക്ഷമിക്കണം, അറിയാതെ ചെയ്തുപോയതാണ് എന്ന് പറഞ്ഞു. പക്ഷേ അവൾ ക്ഷമിക്കാൻ തയ്യാറല്ലായിരുന്നു. ഞാൻ പറഞ്ഞത് സത്യമായിരുന്നു. അത്രയും മനസ്സിലിട്ട ഒരാൾ മറ്റൊരാളുടെ സ്വന്തമാണ് എന്നറിഞ്ഞപ്പോൾ അറിയാതെ ചെയ്തുപോയതായിരുന്നു ഞാനത്. പക്ഷേ അവിടെ എന്റെ പണത്തെയും അന്തസ്സിനെയും എല്ലാം അവൾ ചോദ്യം ചെയ്തു. മഹി ചേട്ടൻ എല്ലാം കണ്ട് മൗനം പാലിച്ചു. കോളേജ് മുഴുവൻ അവൾ എന്നെ വളരെ ചീത്ത ഒരു പെണ്ണ് ചിത്രീകരിച്ചു. എല്ലാവരും പരിഹാസത്തോടെ മാത്രം എന്നെ കാണാൻ തുടങ്ങി. എന്നെപ്പോലെ ഒരു പെൺകുട്ടിയെ സംബന്ധിച്ചിടത്തോളം സഹിക്കാവുന്നതിലും അപ്പുറത്തായിരുന്നു അത്. ഞാൻ പഠിപ്പ് നിർത്തി.
വീട്ടിൽ അറിഞ്ഞപ്പോൾ അവിടെയും അവർ എന്നെ ഒറ്റപ്പെടുത്തി. അപ്പോഴാണ് ബോംബെയിലുള്ള അമ്മയുടെ അനിയത്തി എന്നോട് അങ്ങോട്ട് ചെല്ലാൻ പറഞ്ഞത്. എനിക്കും ഇവിടെ നിന്നും ഒരു മാറ്റം അനിവാര്യമായിരുന്നു. ഇഷ്ടമില്ലാതിരുന്നിട്ടുകൂടി മറ്റു പല കോഴ്സുകളും എനിക്ക് ചെയ്യേണ്ടിവന്നു. മികച്ച ഒരു ഫാഷൻ ഡിസൈനറായി. അങ്ങനെ ജീവിതത്തിൽ വിജയത്തിന്റെ രുചി ഞാൻ അറിഞ്ഞു തുടങ്ങി. അത്യാവശ്യം പണവും സമ്പാദിച്ചു. അങ്ങനെയിരിക്കുമ്പോഴാണ് രോഹിത്തിനെ കാണുന്നതും ഈയൊരു ഗെറ്റ്-ടുഗെദറിനെപ്പറ്റി അറിയുന്നതും.
കോളേജിന്റെ പടി കയറുമ്പോൾ മനസ്സ് വല്ലാതെ കലുഷിതമായിരുന്നു. അവിടെയെത്തിയപ്പോൾ മേഖയെ കണ്ടില്ല, പകരം ചേട്ടനെ കണ്ടു. അപ്പോൾ ആരോ പറഞ്ഞറിഞ്ഞു അവരുടെ വിവാഹം നടന്നതും, ഇപ്പോൾ ഡിവോഴ്സ് ആയതും. ഞാൻ ഒന്നും അന്വേഷിക്കാൻ നിന്നില്ല. എന്തിന്, മഹി ചേട്ടനെ കണ്ടപ്പോൾ ഒന്ന് സംസാരിക്കാൻ പോലും എനിക്ക് തോന്നിയില്ല. ഒടുവിൽ പോകാൻ നേരം മഹി ചേട്ടൻ എനിക്കായി കാത്തുനിൽക്കുന്നുണ്ടായിരുന്നു. ഒന്ന് സംസാരിക്കണം എന്ന് പറഞ്ഞപ്പോൾ നിഷേധിക്കാൻ തോന്നിയില്ല. അപ്പോൾ കേട്ടു, പണക്കാരായ മേഖയുടെ വീട്ടുകാർ അവരുടെ വിവാഹത്തെ എതിർത്തതും അവരുടെ അനുവാദമില്ലാതെ തന്നെ അവർ വിവാഹിതരായതും. കുറച്ചുകഴിഞ്ഞപ്പോൾ മേഖയ്ക്ക് മഹി ചേട്ടനുമായുള്ള ജീവിതം ഒത്തുപോകാൻ കഴിയാത്തതും – എല്ലാം. ആ മനസ്സിൽ എന്നോട് പണ്ടേ ഒരു ഇഷ്ടം ഉണ്ടായിരുന്നത്രേ. എനിക്കും കൂടി താൽപ്പര്യം ആണെങ്കിൽ നമുക്ക് ഒരുമിച്ച് ജീവിക്കാം എന്ന് മഹി ചേട്ടൻ പറഞ്ഞു.
അതുകൂടി കേട്ടപ്പോൾ എനിക്ക് ചിരിയാണ് വന്നത്. അന്ന് നിശബ്ദനായി നിന്ന ഒരാളുടെ ഉള്ളിൽ എന്നോട് സ്നേഹം ഉണ്ടായിരുന്നു പോലും. “എന്റെ മനസ്സിൽ നിങ്ങളോട് ഒരു സ്നേഹവും ഇപ്പോൾ ഇല്ല എന്നും, അതൊക്കെ പടിയിറങ്ങിപ്പോയി എന്നും” പറഞ്ഞു. അല്ലെങ്കിലും ഒരാളുമായി ഉള്ള ജീവിതം ശരിയാകാതെ വരുമ്പോൾ അയാൾക്ക് സ്വീകരിക്കാനുള്ള ഒരു ഓപ്ഷൻ അല്ല ഞാനെന്നും അയാൾക്ക് ഞാൻ പറഞ്ഞു മനസ്സിലാക്കി കൊടുത്തു. അവിടുന്ന് തിരികെ ട്രെയിനിൽ കയറുമ്പോൾ വല്ലാത്ത ഒരു സുഖമായിരുന്നു മനസ്സിന്. ഒന്നും ചെയ്യാതെ തന്നെ, ഒരു പക തീർന്നതിന്റെ സുഖം.
J. ക്
