അദ്ദേഹം എന്നോട് കാണിക്കുന്ന ഈ അവഗണന എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു

(രചന: J. K)

ഇന്നാണ് ഡെലിവറി ഡേറ്റ് പറഞ്ഞിരിക്കുന്നത്.. മനസ്സിൽ ചെറിയൊരു ഭയം ഉണ്ടായിരുന്നു..
എങ്കിലും എന്തു വരട്ടെ ട്ടെ എന്ന് കരുതി രേഖ….

അവർ കാറുമായി രാവിലെ എട്ട് മണിക്ക് എത്തും എന്നാണ് പറഞ്ഞത്.. അതുകൊണ്ടുതന്നെ കുളിച്ച് ഒരുങ്ങിയിരുന്നു…
.
തനിക്കായി എടുത്തുവച്ച ഭക്ഷണവും കഴിച്ച് അവർ വരുന്നത് നോക്കിയിരുന്നപ്പോഴാണ് രവിയേട്ടന്റെ മുഖം മനസ്സിൽ വന്നത് ഒപ്പം തന്റെ പൊന്നുമോന്റെയും വേഗം ഫോണെടുത്ത് രവിയേട്ടന് ഫോൺ ചെയ്തു…

“”” രവിയേട്ടാ മരുന്നൊക്കെ കഴിച്ചോ?? “”പതിവുപോലെ അതിന്റെ ഉത്തരം ഒരു മൂളലിൽ ഒതുക്കി മോൻ ഉണർന്നോ എന്ന് ചോദിച്ചപ്പോൾ.””മ്മ് “” എന്ന് പറഞ്ഞു.

അല്ലെങ്കിലും എന്തെങ്കിലും നേരാം വണ്ണം ചോദിക്കലും പറച്ചിലും ഞങ്ങൾക്കിടയിൽ ഉണ്ടായിട്ട് ഇതിപ്പോൾ പത്തു മാസം ആവാറായി…

ചിലപ്പോഴൊക്കെ ഈ അവഗണന കേൾക്കുമ്പോൾ ജീവിച്ചിരിക്കുന്നതിൽ അർത്ഥം ഇല്ല എന്ന് തോന്നിപ്പോകും എങ്കിലും എല്ലാം നല്ലതിന് വേണ്ടി ആയിരുന്നല്ലോ എന്നോർക്കുമ്പോൾ ചെറിയൊരു സമാധാനം തോന്നും…രവിയേട്ടൻ ഒരു നല്ല ക്രിക്കറ്റ് പ്ലേയർ ആയിരുന്നു..

കോളേജിൽ പഠിക്കുമ്പോൾ അദ്ദേഹത്തിന് ഒരുപാട് ആരാധികമാരും ഉണ്ടായിരുന്നു അദ്ദേഹത്തിന്റെ കഴിവ് കണ്ടിട്ട് തന്നെയാണ് അദ്ദേഹത്തിനോട് തനിക്കും ഒരു ആരാധന തോന്നിയത് എന്നോ ഒരു ദിവസം ഇങ്ങോട്ട് വന്ന് തന്നെ ഇഷ്ടമാണ് എന്ന് പറയുമ്പോൾ ലോകം കീഴടക്കിയ മാതിരി ആയിരുന്നു പിന്നീടങ്ങോട്ട് പ്രണയദിനങ്ങൾ…

എല്ലാവർക്കും അസൂയയായിരുന്നു…
അദ്ദേഹത്തെ വിവാഹം ചെയ്യാൻ എന്റെ വീട്ടുകാർ സമ്മതിച്ചില്ല…. അദ്ദേഹത്തിന്റെ വീട്ടിലും എതിർപ്പായിരുന്നു ..

പക്ഷേ, ഞങ്ങൾ വീട്ടുകാർ എതിർത്തും കല്യാണം കഴിച്ചു… ആദ്യമൊക്കെ അദ്ദേഹത്തിന്റെ വീട്ടുകാർക്ക് എന്നോട് ഇടപെടാൻ ഒരു മടിയുണ്ടായിരുന്നു പക്ഷേ പിന്നീട് അവർ ഞങ്ങളെ സ്വീകരിച്ചു അതോടെ അങ്ങോട്ടേക്ക് താമസവും മാറ്റി…

ജീവിതം എന്ന യാഥാർത്ഥ്യം മുന്നിൽ വന്നപ്പോൾ പിന്നെ ക്രിക്കറ്റ് എന്ന മോഹം ഉപേക്ഷിച്ച് അദ്ദേഹം ജോലിക്ക് ഇറങ്ങി…
ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ അത്യാവശ്യം നല്ല സാലറിയിൽ ജോലിക്ക് കയറി..

ജീവിതം അല്ലേൽ ഇല്ലാതെ മുന്നോട്ടു പോവുകയായിരുന്നു സ്വന്തമായി ഒരു വീടില്ല എന്നൊരു ദുഃഖം മാത്രമേ ഉണ്ടായിരുന്നുള്ളൂ…

ഇപ്പോൾ നിൽക്കുന്നത് രവിയേട്ടന്റെ വീട്ടിലാണ് അതൊരു കുഞ്ഞു വീടാണ് അവിടെ രവിയേട്ടന്റെ അച്ഛനും അമ്മയ്ക്കും പെങ്ങൾക്കും തന്നെ സ്ഥലം ഇല്ല അതിലാണ് ഞങ്ങളും കൂടി…

എങ്കിലും സ്വതവേ സന്തോഷമായിരുന്നു… നമുക്കൊരു നല്ല വാടക വീട് നോക്കിയ മാറാം എന്ന് അദ്ദേഹം പറഞ്ഞിരുന്നു…

ഞാൻ ഗർഭിണിയാണ് എന്നറിഞ്ഞതോടുകൂടി ആ സന്തോഷം ഇരട്ടിച്ചു പത്തുമാസം പിന്നെ ഞങ്ങൾക്ക് കാത്തിരിപ്പായിരുന്നു ഞങ്ങളുടെ പൊന്നു മോന് വേണ്ടി..

മോൾ ആവും എന്ന് എത്ര ഞാൻ ഉറപ്പിച്ചു പറഞ്ഞിട്ടും അല്ല മോനാവും എന്നെപ്പോലെ ഒരു ക്രിക്കറ്റ് പ്ലേയർ ആകും എന്നൊക്കെ പറഞ്ഞ് എന്റെ കൂടെ കാണുമായിരുന്നു രവിയേട്ടൻ എപ്പോഴും..

എനിക്ക് വേണ്ടതെല്ലാം വാങ്ങിത്തന്നു എന്റെ കൂടെ പറ്റുന്ന സമയം മുഴുവൻ ചെലവഴിച്ച് അങ്ങനെ…

രവിയേട്ടന്റെ ആഗ്രഹം പോലെ തന്നെ അതൊരു മോനായിരുന്നു പിന്നെ താഴ്ത്തും തലയിലും വെച്ചിട്ടില്ല അദ്ദേഹം എന്നെയും മോനെയും സന്തോഷത്തോടുകൂടിയുള്ള ജീവിതം അങ്ങനെ മുന്നോട്ടു പോകുമ്പോൾ ആണ്,

അദ്ദേഹത്തിന് ഒരു ദിവസം ഛർദി വന്നത് ഫുഡ് പോയ്സൺ ആവും എന്ന് കരുതിയിരുന്നു. അന്ന് എന്തൊക്കെയോ മരുന്ന് വാങ്ങി കുടിച്ചു പക്ഷേ പിന്നീട് ഇടയ്ക്കിടയ്ക്ക് വരാൻ തുടങ്ങി. എന്ത് കഴിച്ചാലും ഛർദി..

അങ്ങനെയാണ് ഒരു നല്ല ഡോക്ടറെ കൊണ്ട് നോക്കാൻ വേണ്ടി പോയത്.. കിഡ്നി ഫെയ്ല്വർ ആണ് എന്ന് പറഞ്ഞു..

ട്രാൻസ്പ്ലാന്റേഷൻ മാത്രമേ ഇനി രക്ഷയുള്ളൂ എന്നും ഡോക്ടർമാർ വിധിയെഴുതി…
അതിന്റെ ഭീമമായ തുകയെ പറ്റി പറഞ്ഞപ്പോൾ ഞാൻ ആകെ തകർന്നുപോയി.

ഞങ്ങൾ എങ്ങനെ നോക്കിയാലും അത്രയും പണം ഉണ്ടാക്കാൻ കഴിയില്ല ആയിരുന്നു ഡോക്ടറുടെ മുന്നിൽ ഞാൻ നിസ്സാഹായയായി ഇനി എന്താണ് വഴി എന്ന് ചോദിച്ചു…

രവിയേട്ടൻ ഇല്ലാതെ ഒരു ജീവിതം എനിക്ക് ഇല്ലായിരുന്നു… അപ്പോഴാണ് ഡോക്ടർ ഒരു മാർഗം പറയുന്നത് അദ്ദേഹത്തിന്റെ ഫാമിലി ഫ്രണ്ടിന്റെ ഭാര്യക്ക് കുഞ്ഞുങ്ങൾ ഉണ്ടാവില്ല അവരുടെ യൂട്രസിന് എന്തോ ഒരു പ്രശ്നം അവർ ഒരു സറോഗേറ്റ് മദറിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണ്…

അത്യാവശ്യം നല്ല ഒരാളാകണം എന്ന് അവർക്ക് നിർബന്ധമുണ്ടായിരുന്നത്രേ..
വളരെ സമ്പന്നരായ അവർ അതിനുവേണ്ടി എത്ര പണം ചെലവാക്കാനും തയ്യാറായിരുന്നു..
സമ്മതമാണെങ്കിൽ അറിയിച്ചോളാൻ പറഞ്ഞു രവിയുടെ കാര്യം അവർ നോക്കിക്കോളും എന്നും..

എനിക്ക് പിന്നെ ചിന്തിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല രവിയേട്ടന്റെ ജീവൻ എങ്ങനെയെങ്കിലും തിരിച്ചുപിടിക്കുക എന്നൊരു ലക്ഷ്യം മാത്രമേ എന്റെ മുന്നിൽ അപ്പോൾ ഉണ്ടായിരുന്നുള്ളൂ ഞാൻ തയ്യാറാണ് എന്ന് പറഞ്ഞു…

പിന്നെ കാര്യങ്ങളെല്ലാം വളരെ പെട്ടെന്ന് ആയിരുന്നു രവിയേട്ടന്റെ കിഡ്നി ട്രാൻസ്പ്ലാന്റേഷൻ കഴിഞ്ഞു എല്ലാം അവർ തന്നെ ശരിയാക്കി…

അവരുടെ കുഞ്ഞിനെ ഞാൻ ഗർഭം ധരിച്ചു..പക്ഷേ അതോടെ രവിയേട്ടന്റെ വീട്ടുകാർക്ക് എന്നോട് ഒരു അകൽച്ചയുണ്ടായിരുന്നു.. അവർക്ക് ഇതിന്റെ ശാസ്ത്രീയ വശങ്ങൾ അറിയാത്തതു കൊണ്ടാകും രവിയേട്ടൻ എന്റെ കൂടെ നിൽക്കും എന്ന് തന്നെയായിരുന്നു എന്റെ പ്രതീക്ഷ..

പക്ഷേ അദ്ദേഹത്തിനും എന്നോട് ഇടപഴകാൻ എന്തോ ഒരു ബുദ്ധിമുട്ടുപോലെ..
എനിക്ക് സ്വയം നഷ്ടപ്പെടുന്നത് പോലെ തോന്നി.. എന്റെ പ്രഷർ കൂടാൻ തുടങ്ങി അങ്ങനെയാണ് അവർ മറ്റൊരിടത്തേക്ക് എന്നോട് മാറി താമസിക്കാൻ പറഞ്ഞത്..

അവരുടെ കുഞ്ഞിന്റെ ഹെൽത്ത് അവർക്ക് പ്രധാനമായിരുന്നു അതുകൊണ്ടുതന്നെ സമാധാനം കിട്ടുന്ന ഒരു സ്ഥലത്തേക്ക് മാറണം എന്ന് പറഞ്ഞു എന്റെ ഫാമിലിയിൽ എന്തൊക്കെയോ ഇഷ്യൂസ് ഉണ്ടെന്ന് ഇതിനകം അവർക്ക് മനസ്സിലായിരുന്നു…

അങ്ങനെയാണ് ഇങ്ങോട്ട് താമസം മാറിയത് എന്റെ എല്ലാ കാര്യങ്ങളും നോക്കാൻ ഇവിടെ ഒരു സ്ത്രീയെ അവർ ഏർപ്പാട് ചെയ്തിരുന്നു കുറെ മാസങ്ങളായി ഇവിടെയാണ് എന്റെ മോനെ കാണാതെ രവിയേട്ടനെ കാണാതെ ഒന്ന് ഫോൺ ചെയ്യും അത്രമാത്രം എന്തെങ്കിലും ഒന്ന് സംസാരിക്കും ഫോൺ വയ്ക്കും..

എല്ലാം ഉള്ളിലൊതുക്കി ഞാൻ ഇവിടെ നിൽക്കുകയാണ്.. ഇവരുടെ സഹായം ഞാൻ കൈപ്പറ്റിയല്ലോ ഇനി അതിന് പ്രത്യുപകാരം ചെയ്യണമല്ലോ എന്നോർത്ത്….

പ്രസവം കഴിഞ്ഞു… എന്റെ ആഗ്രഹം പോലെ അതൊരു പെൺകുഞ്ഞ് ആയിരുന്നു..ഡെലിവറി കഴിഞ്ഞ് 24 മണിക്കൂർ എന്റെ കൂടെ തന്നെയായിരുന്നു കുഞ്ഞ്..

അതുകഴിഞ്ഞ് കുഞ്ഞ് ഹെൽത്തി ആണെന്ന് അറിഞ്ഞതോടുകൂടി അവർ അതിനെ കൊണ്ടുപോകാൻ നോക്കി..

അറിയാമായിരുന്നു അവർക്ക് കുഞ്ഞിനെ കൊടുക്കേണ്ടി വരും എന്ന് പക്ഷേ ഇപ്പോൾ എന്തോ അതിന്റെ മുഖം കാണുമ്പോൾ എനിക്ക് എന്തോ വല്ലാതെ…

എന്റെ കുഞ്ഞല്ലേ ഞാൻ പ്രസവിച്ച എന്റെ കുഞ്ഞ്.. എന്റെ ഉള്ളിലെ മാത്രം എന്നെ നോവിച്ചു കൊണ്ടിരുന്നു പക്ഷേ വിവേകം കൊണ്ട് കുഞ്ഞിനെ കൊണ്ടുപോകുമ്പോൾ ഞാൻ ഒന്നും എതിർത്തില്ല..

അവളെ എന്റെ അരികിൽ നിന്ന് കൊണ്ടുപോയപ്പോൾ ഞാൻ ആകെ തകർന്നു പോയി പൊട്ടിക്കരഞ്ഞു പോയി രവിയേട്ടനും മോനും എന്നെ കൊണ്ടുപോകാൻ ഇങ്ങോട്ടേക്ക് വരും എന്നാണ് കരുതിയത് പക്ഷേ അവർ വന്നില്ല..

ഡിസ്ചാർജ് ആയപ്പോൾ ഞാൻ അങ്ങോട്ടേക്ക് ചെന്നു. അവരാരും എന്നെ ഒന്ന് മൈൻഡ് പോലും ചെയ്തില്ല..

രവിയേട്ടന് പോലും ഞാനൊരു ഭാരമായി എന്നതായിരുന്നു അൽഭുതം.. ഒരു ദിവസം ഞാൻ അവിടെ കടിച്ചുപിടിച്ചു നിന്നു രവിയേട്ടന്റെ വീട്ടുകാരുടെ കുത്തുവാക്കുകൾ കേട്ട്…അവർക്ക് വിവരമില്ലാഞ്ഞിട്ടാണെന്ന് കരുതാം പക്ഷേ രവിയേട്ടൻ??

എല്ലാം അറിഞ്ഞിട്ടും അദ്ദേഹം എന്നോട് കാണിക്കുന്ന ഈ അവഗണന എനിക്ക് താങ്ങാൻ കഴിയുന്നതിലും അപ്പുറത്തായിരുന്നു അതുകൊണ്ടുതന്നെ ആ വീട് ഇറങ്ങാൻ ഞാൻ തീരുമാനിച്ചു..

മേരി പോയി കണ്ടത് ഡോക്ടറെയായിരുന്നു എനിക്കൊരു ജോലി കൂടി ഏർപ്പാടാക്കി തരാൻ കഴിയുമോ എന്ന് ചോദിക്കാൻ.. ഡോക്ടറുടെ നല്ല മനസ്സുകൊണ്ട് ഹോസ്പിറ്റലിൽ തന്നെ ഒരു ജോലി എനിക്ക് വാങ്ങി തന്നു..

വർക്കിംഗ് വുമൺസ് ഹോസ്റ്റലിൽ ഒരു റൂമും..
അതുമതിയായിരുന്നു തൽക്കാലം പിടിച്ചുനിൽക്കാൻ… ഇത്രയൊക്കെ സംഭവിച്ചിട്ടും ഞാൻ തകരാതെ പിടിച്ചു നിന്നതിൽ എനിക്ക് തന്നെ അത്ഭുതമായിരുന്നു..

ഇനി സ്വന്തം കാലിൽ നിൽക്കണം.. ഞാൻ ആർക്കുവേണ്ടിയാണോ എന്തിനുവേണ്ടിയാണോ ഈ ത്യാഗം എല്ലാം ചെയ്തത് അവർ തന്നെ എന്നെ തള്ളിപ്പറഞ്ഞതോർത്ത് എനിക്കിപ്പോൾ ഒരുതരം മരവിപ്പാണ് ഇനി അങ്ങോട്ട് ഒരു തിരിച്ചുപോക്കില്ല…

എന്റെ മോന് തരുമെങ്കിൽ അവനെയും കൂടെ കൂട്ടണം അവർക്ക് അവരുടെതായ ജീവിതം ഇനി ജീവിച്ചു തീർക്കാം… ഒരു ശല്യമായി ഞാൻ ഇനി അവരെ കാണാൻ പോവില്ല..

ഞാൻ ചെയ്തത് തെറ്റല്ല എന്ന് പൂർണ ബോധ്യം ഇപ്പോഴും എനിക്കുണ്ട്… മനസ്സിന് വലിപ്പമില്ലാത്തവർ എന്തും ചെയ്തോട്ടെ..

എന്റെ മനസാക്ഷിയുടെ മുന്നിൽ ഞാൻ ഇപ്പോഴും വലിയ ഒരാൾ തന്നെയാണ്.. മരണത്തിന്റെ വക്കിൽ നിന്ന് സ്വന്തം ഭർത്താവിനെ ജീവിതത്തിലേക്ക് കൈപിടിച്ചു കയറ്റിയ വലിയ ഒരാൾ…

Leave a Reply

Your email address will not be published. Required fields are marked *