ഇട്ടിട്ട് പോയ തേപ്പ് കാരി കാമുകിയെ പറ്റിയും അവൻ വിവരിച്ചിരുന്നു ഒക്കെയും കേട്ടുള്ള സഹദാപം ആകണം

 

രചന: പ്രജിത്ത് സുരേന്ദ്രബാബു)

 

“മോളെ.. നീ പോകരുത്. അച്ഛനോട് അല്പമെങ്കിലും സ്നേഹം ഉണ്ടേൽ പോകരുത്. ”

രേഷ്മയ്ക്ക് മുന്നിൽ ബാലചന്ദ്രൻ കെഞ്ചുകയായിരുന്നു.

അച്ഛന്റെ ആ അപേക്ഷയ്ക്ക് മുന്നിൽ ഒന്ന് പതറി അവൾ . എന്നാൽ തന്നെ വിളിച്ചിറക്കി കൊണ്ട് പോകുവാനായി വന്നു നിൽക്കുന്ന ആകാശിന്റെ മുഖം കാൺകെ കയ്യിലുള്ള ബാഗിൽ പിടി മുറുക്കി പതിയെ മുന്നിലേക്ക് തന്നെ നടന്നു രേഷ്മ.

” മോളെ.. ഞങ്ങൾ ഈ പറയുന്നതൊന്നും നീ കേൾക്കുന്നില്ലേ.. ഒറ്റമോൾ അല്ലേ ഞങ്ങൾക്ക് നീ.. പൊന്ന് പോലെ വളർത്തിയതല്ലേ.. എന്നിട്ടും ഞങ്ങൾ പറയുന്നത് വക വയ്ക്കാതെ പോകുവാണോ നീ.. ”

അച്ഛന് പിന്നാലെ അമ്മ ശ്രീദേവി കൂടി കെഞ്ചവേ ആകെ തകർന്നു പോയി രേഷ്മ. ഒരു വശത്തു ജീവന് തുല്യം സ്നേഹിച്ചു വളർത്തി വലുതാക്കിയ അച്ഛനും അമ്മയും.

മറു വശത്തു തന്നെ സ്നേഹിച്ചു തനിക്കൊരു നല്ല ജീവിതം നൽകാൻ പ്രതീക്ഷയോടെ വിളിച്ചിറക്കി കൊണ്ട് പോകുവാൻ വന്നു നിൽക്കുന്ന കാമുകൻ. തനിക്ക് രണ്ട് കൂട്ടരും വേണം പക്ഷെ അത് ഒരിക്കലും നടക്കുകയും ഇല്ല.. ഒരു തീരുമാനം എടുക്കാൻ കഴിയാതെ കുഴഞ്ഞു പോയി അവൾ .

ബാലചന്ദ്രൻ ശ്രീദേവി ദമ്പതികളുടെ ഏക മകളാണ് രേഷ്മ. ഇനിയൊരു കുഞ്ഞുണ്ടായാൽ മകൾക്ക് കൊടുക്കുന്ന സ്നേഹത്തിൽ കുറവ് വന്നേക്കും എന്ന് കരുതി പിന്നീട് ഒരു കുഞ്ഞിന് വേണ്ടി ശ്രമിച്ചിരുന്നില്ല അവർ. പൊന്ന് പോലെയാണ് രേഷ്മയെ വളർത്തിയത്.

സർക്കാർ ജോലിയിൽ ആയിരുന്നതിനാൽ തന്നെ മകളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തികൊടുത്തു സന്തോഷിപ്പിക്കുവാൻ സാമ്പത്തികമായി ബാലചന്ദ്രന് ബുദ്ധിമുട്ടുകൾ ഉണ്ടായില്ല. മകളുടെ ഭാവി സുരക്ഷിതമാക്കാൻ നല്ലൊരു ജോലി നേടാൻ പോളീടെക്‌നിക്ക് വിദ്യാഭ്യാസം കഴിഞ്ഞു എഞ്ചിനീയറിങ്ങിനും അവളെ ചേർത്തു പഠിപ്പിച്ചു ബാലചന്ദ്രൻ.

അതിനിടയിൽ ആണ് രേഷ്മയുടെ ആഗ്രഹപ്രകാരം അവൾക്ക് ഒരു ടൂ വീലർ വാങ്ങി നൽകിയത്. അത് മുതൽ ആണ് പ്രശ്നങ്ങൾ ആരംഭിച്ചതും. ടൂ വീലറിലെ ചെറിയ ചെറിയ പണികൾക്ക് വർഷോപ്പിൽ കൊണ്ട് പോയി പോയി അവിടുത്തെ ജീവനക്കാരൻ ആയ ആകാശുമായി രേഷ്മ ഇഷ്ടത്തിലായി.

ആരൊക്കെയോ പറഞ്ഞു ആ ബന്ധത്തെ പറ്റി അറിഞ്ഞ ബാലചന്ദ്രൻ ആകാശിനെ പറ്റി വിശദമായി അന്യോഷിച്ചിരുന്നു. എന്നാൽ രേഷ്മ ജീവിച്ചു വളർന്ന ചുറ്റുപാടുമായി ഒരു തരത്തിലും ബന്ധപ്പെടുത്താൽ കഴിയാത്ത ജീവിത സാഹചര്യമായിരുന്നു അവന്റേത്.

സാമ്പത്തികമായി ഏറെ പിന്നിലാണെന്നതിനേക്കാൾ ഉപരി വിദ്യാഭ്യാസമില്ല. മാത്രമല്ല കൂട്ട് ചേർന്നുള്ള മദ്യപാനവും അങ്ങിനെ കുറെയേറെ മോശം അഭിപ്രായങ്ങൾ നാട്ടുകാരിൽ നിന്നും ആകാശിനെ പറ്റി ബാലചന്ദ്രൻ കേട്ടു.

അതിലേറെ ഞെട്ടിച്ചത് മുൻപ് ഏതോ പെൺകുട്ടിയുമായി ഇഷ്ടത്തിലായി അവളെ അവൻ വിളിച്ചു കൊണ്ട് വന്നിരുന്നു എന്നാൽ ആ പെൺകുട്ടി അവന്റെ സാഹചര്യങ്ങൾ ഉൾക്കൊള്ളാൻ കഴിയാതെ അവനെ പറ്റി കൂടുതൽ അറിഞ്ഞപ്പോൾ പിറ്റേന്ന് തന്നെ തിരികെ തന്റെ വീട്ടിലേക്ക് പോവുകയും ചെയ്തതാണ്.

ഈ കാര്യം അറിഞ്ഞ പാടെ മകളെ വിളിച്ചു എല്ലാം വിശദമായി അറിയിച്ചു ബാലചന്ദ്രൻ . എന്നാൽ മറ്റൊരു രീതിയിൽ കാര്യങ്ങൾ മുന്നേ തന്നെ ആകാശ് രേഷ്മയെ ധരിപ്പിച്ചിരുന്നു.

ജീവന് തുല്യം സ്നേഹിച്ചു ഒടുവിൽ തനിക്ക് കാശ് കുറവാണ് എന്ന് മനസിലാക്കി ഇട്ടിട്ട് പോയ തേപ്പ് കാരി കാമുകിയെ പറ്റിയും അവൻ വിവരിച്ചിരുന്നു ഒക്കെയും കേട്ടുള്ള സഹദാപം ആകണം താൻ ആകാശിനെ മാത്രമേ വിവാഹം കഴിക്കുകയുള്ളൂ എന്ന വാശിയിൽ ആയി രേഷ്മ. മകളുടെ ഭാവി ഓർത്തു പരമാവധി കെഞ്ചി ബാലചന്ദ്രനും ശ്രീദേവിയും.. ആകാശിന്റെ സ്വാഭാവങ്ങളെ പറ്റിയും പലവട്ടം പറഞ്ഞു.

പക്ഷെ പ്രേമം തലയ്ക്ക് പിടിച്ച അവസ്ഥയിൽ തങ്ങളുടെ ബന്ധം മുറിക്കുവാൻ മനഃപൂർവമായി ഉണ്ടാക്കിയ കാരണങ്ങൾ മാത്രമായിട്ടാണ് രേഷ്മ അതൊക്കെ കണ്ടത് ഒടുവിൽ അവളെ വിളിച്ചിറക്കി കൊണ്ട് പോകുവാൻ ആകാശ് എത്തി. കൂടെ പോകാൻ തയ്യാറായി രേഷ്മയും. ആ സാഹചര്യത്തിലാണ് അച്ഛന്റെയും അമ്മയുടെയും അപേക്ഷ അവളെ കൂടുതൽ തളർത്തിയത്.

” രേഷ്മ.. നീ വരില്ലേ എനിക്കൊപ്പം.. നിന്നെ വിശ്വസിച്ചെത്തിയതാ ഞാൻ.. അതോ മറ്റവളെ പോലെ നീയും എന്നെ തേയ്ക്കോ ”

ആകാശിന്റെ ആ ചോദ്യം രേഷ്മയുടെ കാതുകളിൽ മുഴക്കമായി.

” മോളെ.. ഞങ്ങൾക്ക് നീയേ ഉള്ളു.. നിന്നെ നല്ലൊരു നിലയിൽ എത്തിക്കണം അത് മാത്രമാണ് ഞങ്ങളുടെ ലക്ഷ്യം. ആ ഞങ്ങളെ വെറുപ്പിച്ചു പോകരുത് നീ. ഇപ്പോൾ ഇറങ്ങി പോയാൽ പിന്നെ ഒരിക്കലും അച്ഛനെയും അമ്മയെയും കാണില്ല നീ.. ”

ബാലചന്ദ്രന്റെ ആ വാക്കുകൾ അതിലേറെ നടുക്കമായി.

” അച്ഛാ.. അച്ഛൻ കേട്ടതൊന്നും ശെരിയല്ല ആകാശേട്ടൻ നല്ലവനാണ് എന്നെ പൊന്ന് പോലെ നോക്കും. ”

മകളുടെ മറുപടി കേട്ട് വീണ്ടും കെഞ്ചി ബാലചന്ദ്രൻ

” മോളെ.. എടുത്തുചാട്ടമല്ല ജീവിതം. ഇവന്റെ ജീവിത സാഹചസര്യങ്ങളും നിന്റെയും രണ്ടും രണ്ടാണ് ഒരിക്കലും നിനക്ക് അത് ഉൾകൊള്ളാൻ പറ്റില്ല മോളെ… ഒന്ന് മനസിലാക്ക് നീ. അച്ഛൻ നിന്റെ നല്ലതിന് വേണ്ടിയാണ് പറയുന്നത് ”

എന്നാൽ ആ നിമിഷം അച്ഛന്റെയും അമ്മയുടെയും അപേക്ഷകൾക്കപ്പുറം താൻ ഒപ്പം ചെന്നില്ലെങ്കിൽ ആകാശിന് ഉണ്ടാകുന്ന വിഷമവും നാണക്കേടിനെ പറ്റിയുമാണ് രേഷ്മ ചിന്തിച്ചത് മാത്രമല്ല മുൻപെപ്പോഴോ ആകാശ് പറഞ്ഞ ചില വാക്കുകൾ അവളുടെ മനസ്സിൽ വീണ്ടും തെളിഞ്ഞു.

‘നീ എനിക്കൊപ്പം വന്നാൽ ആദ്യം നിന്റെ വീട്ടുകാര് എതിർക്കും പക്ഷെ നമുക്കൊരു കൊച്ച് ഒക്കെ ആകുമ്പോ അവര് താനേ ഇങ്ങ് വന്നോളും. അതോണ്ട് പേടിക്കേണ്ട.’

അതോടെ പോകാൻ തന്നെ മനസ്സിൽ ഉറപ്പിച്ചു അച്ഛന്റെയും അമ്മയുടെയും അപേക്ഷകൾ അവഗണിച്ചു ബാഗുമായി വീടിനു പുറത്തേക്കിറങ്ങി രേഷ്മ. അവളെ തടയാൻ പിന്നാലെ ഓടിയ ശ്രീദേവിയെ ബാലചന്ദ്രൻ പിടിച്ചു നിർത്തി.

” വേണ്ട ടോ ഇത്രയൊക്കെ പറഞ്ഞിട്ടും അവൾക്ക് നമ്മളെക്കാൾ വലുതാണ് അവൻ എങ്കിൽ പോയിക്കോട്ടെ. ഇതിൽ കൂടുതൽ ഇനി എങ്ങിനെ പറയാൻ ആണ്.. ”

അത് പറയുമ്പോൾ ബാലചന്ദ്രന്റെ ഒച്ചയിടറി. രേഷ്മ നടന്നകലുന്നത് നിരകണ്ണുകളോടെ നോക്കി നിന്നു ശ്രീദേവി.

” മോളെ ഞങ്ങളെ വില വയ്ക്കാതെ നീ പോയാൽ ഇനിയൊരിക്കലും നീ അച്ഛനെയും അമ്മയെയും കാണില്ല.. ഇത് വാക്കാണ്. ഓർത്തു വച്ചോ.. ”

അമ്മയുടെ ആ വാക്കുകൾ വീണ്ടും രേഷ്മയുടെ കാതുകളിൽ കൂരമ്പുകളായി തറച്ചു. ഒന്ന് നിന്നു അവൾ. എന്നാൽ ആകാശ് അവളെ വീണ്ടും മുന്നിലേക്ക് കൊണ്ട് പോയി.

” എടോ ഇതൊക്കെ അവരുടെ ഓരോ അടവുകൾ ആണ്.. നീ എനിക്കൊപ്പം വരാതിരിക്കാൻ.. അത് കാര്യമാക്കേണ്ട.. നമുക്ക് ഒരു കൊച്ച് ആയാൽ തീരാവുന്നതെ ഉള്ളു ഈ പിണക്കം ഒക്കെ.”

ആ വാക്കുകൾ കേട്ട് വിശ്വസിച്ചു ഒപ്പം പോയി അവൾ..ഓമനിച്ചു വളർത്തിയ മകൾ തങ്ങൾക്ക് പുല്ലു വില കല്പ്പിച്ചു പടിയിറങ്ങി പോയത് ചങ്കു പൊട്ടുന്ന വേദനയോടെ നോക്കി നിൽക്കാൻ മാത്രമേ കഴിഞ്ഞുള്ളു ആ അച്ഛനും അമ്മയ്ക്കും.

ആകാശിന്റെ വീട്ടിലെത്തവേ വല്ലാത്ത വീർപ്പുമുട്ടൽ അനുഭവപ്പെട്ടു രേഷ്മയ്ക്ക്. ഓട് മേഞ്ഞ ആ ഇടുങ്ങിയ വീടിനുള്ളിൽ സൗകര്യങ്ങൾ ഒക്കെ വളരെ കുറവായിരുന്നു. അച്ഛൻ പറഞ്ഞ വാക്കുകൾ ഒരു നിമിഷം ഓർത്തുപോയി.

അതോടെ അവളുടെ മിഴികളിൽ നീരുറവ തെളിഞ്ഞു. എന്നാൽ ആകാശിനെ കണ്ടതോടെ വീണ്ടും മിഴികൾ തുടച്ചു. അവന്റെ സ്നേഹമാണ് തനിക്ക് ഏറ്റവും വലുത് എന്ന് മനസിനെ പറഞ്ഞു പഠിപ്പിച്ചു രേഷ്മ. ആ ചെറിയ വീട്ടിൽ പരമാവധി അഡ്ജസ്റ്റ് ചെയ്തു അവൾ. രാത്രിയോടെ കിടപ്പു മുറിയിൽ അവളും ആകാശും മാത്രമായി.

” താൻ ടെൻഷൻ ആകേണ്ടടോ. നിന്റെ അച്ഛനും അമ്മയും നമ്മളെ അംഗീകരിക്കും അവരുടെ ഒറ്റമോളല്ലേ നീ… ഇപ്പോൾ ഇനി മസിലു പിടിച്ചാലും നമുക്കൊരു കുഞ്ഞ് ആയാൽ അതോടെ പിണക്കം ഒക്കെ മാറും.

പിന്നെ വേണേൽ അവർക്ക് ഒക്കെ ആയാൽ നമുക്ക് നിന്റെ വീട്ടിലേക്ക് മാറാം. നിന്റെ സന്തോഷത്തിനു വേണ്ടി നിനക്കൊപ്പം അവിടെ വന്നു നിൽക്കുന്നതിൽ എനിക്ക് പ്രശ്നം ഇല്ല.. ”

ആകാശിന്റെ വാക്കുകൾ കേട്ട് നിറക്കണ്ണുകളോടെ അവന്റെ മാറിലേക്ക് ചാഞ്ഞു രേഷ്മ.

” എനിക്ക് അച്ഛനെയും അമ്മയെയും കാണണം.. വല്ലാത്ത വീർപ്പുമുട്ടൽ കണ്ടില്ലേലും ഒന്ന് വിളിക്കുവെങ്കിലും ചെയ്യണം ഏട്ടാ.. പ്ലീസ്.. ”

അവളുടെ ശബ്ദത്തിൽ നോവ് പടർന്നിരുന്നു. നീ വിളിക്ക്… അവര് സംസാരിക്കോ ന്ന് നോക്കാം.. ഞാൻ ഫ്രണ്ട്സ് വഴി ഒന്ന് അന്യോഷിച്ചാരുന്നു. വൈകിട്ട് വരെയും നിങ്ങടെ ബന്ധുക്കൾ ഒക്കെ ഉണ്ടാരുന്നു വീട്ടിൽ.”

ആകാശ് പറയുമ്പോൾ തന്നെ ഫോൺ എടുത്ത് അച്ഛന്റെ നമ്പർ ഡയൽ ചെയ്തു രേഷ്മ. പക്ഷെ ഫോൺ സ്വിച്ച് ഓഫ്‌ ആയിരുന്നു. അമ്മയുടെയും നമ്പർ സ്വിച്ച് ഓഫ്‌ ആണെന്നറിഞ്ഞപ്പോൾ ആകെ തകർന്നു പോയി അവൾ. ആകാശിന്റെ മാറിലേക്ക് ചായവേ പൊട്ടിക്കരഞ്ഞു രേഷ്മ.

” അവരിനി ഒരിക്കലും എന്നോട് ക്ഷമിക്കില്ലേ ചേട്ടാ ..”ആ ചോദ്യത്തിന് ആകാശിന്റെ പക്കലും മറുപടിയില്ലായിരുന്നു.

എന്നാൽ ഒരുപാട് കാത്തിരുന്ന ദിവസത്തിൽ ഈ സെന്റിമെന്റ്സ് ഒരു രസം കൊല്ലി ആകുമോ എന്ന സംശയത്തിൽ ആയിരുന്നു അവൻ അപ്പോൾ.

” താൻ അതൊക്കെ വിട്ടേക്ക് വെറുതെ ഇന്നത്തെ ദിവസത്തിന്റെ രസം കളയല്ലേ.. ഇന്ന് നമ്മടെ ആദ്യരാത്രിയാണ് അത് മറക്കേണ്ട. ”

ആകാശ് അത് പറയുമ്പോൾ പതിയെ തലയുയർത്തി രേഷ്മ. അവളുടെ നോട്ടം അവന് ഹരമായി. പതിയെ അവളെ തന്നോട് ചേർത്ത് പിടിച്ചു ബെഡിലേക്ക് ചാഞ്ഞു അവൻ .

പിറ്റേന്ന് രാവിലെ മുതൽ പലവട്ടം വിളിച്ചിട്ടും അച്ഛന്റെയും അമ്മയുടെയും ഫോണുകൾ സ്വിച്ച് ഓഫ്‌ ആണ് എന്ന് കണ്ടതോടെ ആകെ ടെൻഷനിൽ ആയി രേഷ്മ.

” ഞങ്ങളെ ഇനി നീ ജീവനോടെ കാണില്ല.. “ബാലചന്ദ്രൻ പറഞ്ഞ ആ വാക്കുകൾ അവളെ കൂടുതൽ അസ്വസ്ഥയാക്കി. പുറത്ത് പോയി വന്ന ആകാശിനെ കണ്ട് ആകാംഷയോടെയാണ് രേഷ്മ ഓടി അരികിൽ എത്തിയത്.

” രേഷ്മ.. നീ ടെൻഷൻ അടിക്കരുത്. ഇന്നിപ്പോ രാവിലെ മുതൽ നിന്റെ അച്ഛനും അമ്മയും മിസ്സിംഗ്‌ ആണ്. ”

ആ കേട്ടത് തന്റെ കാതുകളിൽ തുളഞ്ഞു കയറുന്ന പോലെ തോന്നി അവൾക്ക് .

” എന്താ ചേട്ടാ.. എന്താ പറഞ്ഞെ.. “അവിശ്വസനീയമായി അവൾ നോക്കുമ്പോൾ പതിയെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു ആകാശ്.

” എടോ… ഒരു ലെറ്റർ എഴുതി വീടിന്റെ മുൻ ഡോറിൽ ഒട്ടിച്ചു വച്ച് രണ്ടാളുടെയും ഫോണും ഒപ്പം വച്ചിട്ടാ പോയേക്കുന്നെ.. ”

” ലെറ്ററോ.. എന്ത് ലെറ്റർ.. “സംശയത്തോടെ രേഷ്മ നോക്കുമ്പോൾ തന്റെ ഫോൺ കയ്യിലെക്കെടുത്ത് ആകാശ്.

” ദേ എന്റെ ഒരു ഫ്രണ്ടിനെ കൊണ്ട് ഞാൻ അതിന്റെ ഫോട്ടോ എടുപ്പിച്ചു.. ”

ഫോണിലേക്ക് നോക്കി ആ ലെറ്റർ വായിച്ചു തുടങ്ങവേ അറിയാതെ അവളുടെ മിഴികൾ തുളുമ്പി

‘ ഞങ്ങടെ സ്വത്ത്‌ കൈ മോശം വന്നു. അവൾക്ക് വേണ്ടിയായിരുന്നു ഞങ്ങടെ ജീവിതം. പക്ഷെ ഞങ്ങൾക്ക് പുല്ലു വില നൽകി അവൾ പോയി. ഇനി ഞങ്ങൾക്ക് ആരും ഇല്ല.. അതുകൊണ്ട് തന്നെ പോകുന്നു.

എവിടേക്ക് എന്ന് തിരയേണ്ട. പോകുന്നത് എല്ലാം ഉപേക്ഷിച്ചു തന്നെയാണ്.. .. ചിലപ്പോൾ എവിടെയേലും ആരും അറിയാതെ ഞങ്ങടെ മോളുടെ ഓർമകളിൽ ഒരു ജീവിതം.. അല്ലെങ്കിൽ മരണം.. എന്തായാലും ഇനി ഒരു തിരിച്ചു വരവില്ല..

മോളെ രേഷ്മേ.. നീ ഞങ്ങൾക്ക് ജീവനായിരുന്നു. നിനക്ക് വേണ്ടിയായിരുന്നു അച്ഛനും അമ്മയും ജീവിച്ചത് പോലും പക്ഷെ എന്നിട്ട് കൂടി പുല്ലു വിലയാണല്ലോ നീ ഞങ്ങൾക്ക് തന്നെ ആ സങ്കടം കൊണ്ട് ഉള്ള് പിടയുകയാണ്. അതുകൊണ്ട് തന്നെയാണ് പോകുന്നതും. മോൾക്ക് നല്ലതേ വരു… ‘

അത്രമാത്രമായിരുന്നു ആ വരികൾ. വായിച്ചു തീരവേ പൊട്ടിക്കരഞ്ഞു പോയി രേഷ്മ..

” അച്ഛാ.. അമ്മേ.. “നിലവിളിച്ചു കൊണ്ട് നിലത്തേക്ക് വീണുപോയ അവളെ താങ്ങി പിടിച്ചു ആകാശ്….

” ഏട്ടാ എന്റെ അച്ഛൻ.. അമ്മ.. എനിക്കിപ്പോ കാണണം അവരെ.. വാ നമുക്ക് വീട്ടിലേക്ക് പോകാം.. അവർ അവിടെ എവിടെയേലും ഉണ്ടാകും.. ഒന്ന് വാ പ്ലീസ് ”

കെഞ്ചുകയായിരുന്നു രേഷ്മ.

പറ്റില്ല രേഷ്മേ.. നാട്ടുകാർ ആകെ ഇടഞ്ഞിട്ടാണ് ഈ അവസ്ഥയിൽ നീ അങ്ങട് പോകേണ്ട. അവര് പെട്ടെന്നുള്ള വിഷമത്തിൽ എവിടേക്കോ മാറിയതാകും തിരിച്ചു വരും ഉറപ്പ്.. ”

ആ ആശ്വാസ വാക്കുകൾക്ക് അവളുടെ ഉള്ളിലെ തീ കെടുത്തുവാൻ കഴിയുമായിരുന്നില്ല.. കുറ്റബോധത്താൽ അലമുറിയിട്ടു കരഞ്ഞു അവൾ.

പോലീസിന്റെ അന്യോഷണം ഫലം ഇല്ലാതെ അവസാനിച്ചു. വർഷങ്ങൾ ഇപ്പോൾ അഞ്ചു കഴിഞ്ഞു. നാടുവിട്ടുപോയ ബാലചന്ദ്രനെയും ശ്രീദേവിയെയും പറ്റി പിന്നെ ഒരു വിവരവും ആർക്കും ലഭിച്ചിട്ടില്ല.

എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായിരുന്ന രേഷ്മയ്ക്ക് പഠനം പൂർത്തിയാക്കുവാൻ കഴിഞ്ഞില്ല. കൂലിവേലക്കാരനായ തനിക്ക് ആ ചിലവ് താങ്ങാവുന്നതിലുമപ്പുറമാണ് എന്ന് ആകാശ് പറഞ്ഞപ്പോൾ അവൾ തന്നെയാണ് സ്വയം പഠനം നിർത്തിയത്. ജീവിതം വിചാരിച്ചത് പോലെ സുഗമവുമായിരുന്നില്ല.

അച്ഛന്റെ വാക്കുകൾ എത്രത്തോളം സത്യമായിരുന്നു എന്നത് പതിയെ പതിയെ രേഷ്മ മനസിലാക്കി. വല്ലപ്പോഴും മാത്രം ജോലിക്ക് പോയിരുന്ന ആകാശ് കൂട്ടുകാരുമൊന്നിച്ചു മദ്യപിച്ചിട്ടൊക്കെയാണ് പലപ്പോഴും വീട്ടിലെത്തിയിരുന്നത് അലമാര നിറയെ ഡ്രസുകൾ ഉണ്ടായിരുന്ന രേഷ്മ ഇപ്പോൾ കീറിയ തുണി തയ്ച്ചു ഉപയോഗിക്കുവാൻ പഠിച്ചു.

ഒരു കുഞ്ഞു കൂടി ജനിച്ചതോടെ ചിലവിനു പോലും കാശ് തികയാത്ത അവസ്ഥയിലായി. അതോടെ ഇപ്പോൽ അവൾ ഒരു തുണികടയിൽ ജോലിക്ക് പോകുന്നു. എഞ്ചിനീയർ ആകേണ്ടിയിരുന്നവൾ ഇന്നിപ്പോൾ സെയിൽസ് ഗേൾ…

ഉള്ളു നിറയെ കുറ്റബോധവും പേറി എന്നേലും അച്ഛനും അമ്മയും തിരികെയെത്തും എന്ന പ്രതീക്ഷയിൽ ആ കുഞ്ഞ് വീട്ടിൽ അവൾ ഇപ്പോഴും കാത്തിരിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *