എന്നെയും അമ്മയെയും അയാൾ അവഹേളിച്ചു സംസാരിച്ചു… ക്ഷമ കേട്ടിട്ടാണ് അയാളുമായി അവിടെ നിന്നും വഴക്കുണ്ടാക്കിയത്

(രചന: J. K)

“”ശ്രീയേട്ടാ.. “”അറിയാത്ത നമ്പറിൽ നിന്ന് ഫോൺ വന്നപ്പോൾ എടുത്തു പോയതാണ് ശ്രീയേട്ടായെന്ന അവളുടെ വീളിയിൽ നിന്ന് തന്നെ എനിക്ക് ആളെ മനസ്സിലായി.””പറഞ്ഞോളൂ “”

എന്ന് മാത്രം പറഞ്ഞു…ഏതൊരാളും വിളിച്ചാൽ പറയുന്നതുപോലെ, കൂടുതലായി അവളോട് ഒരു അടുപ്പം കാണിക്കണം എന്ന് എനിക്ക് അപ്പോൾ തീരെ തോന്നിയില്ല…

“”‘ മാപ്പ് പറയാൻ പോലും എനിക്ക് അർഹതയില്ല എന്ന് അറിയാം എന്നോട് ക്ഷമിച്ചൂടെ അറിയാതെ പറ്റിപ്പോയതാ എല്ലാം..””

എന്നു പറയുമ്പോൾ എന്തോ ഉള്ളിൽ ഒരു നോവ് പടർന്നിരുന്നു.. എത്രയൊക്കെയായാലും ഒരുകാലത്ത് ഞാൻ ജീവനെപ്പോലെ സ്നേഹിച്ചിരുന്നതാണ് എത്രയൊക്കെ മറക്കാൻ ശ്രമിച്ചാലും അതിങ്ങനെ ഉള്ളിൽ തികട്ടി വരും.

“”” ഞാൻ…. എന്നോട് സംസാരിക്കുന്നത് ബുദ്ധിമുട്ടാണോ എങ്കിൽ തുറന്നു പറഞ്ഞോളൂ ഞാൻ ഫോൺ വെച്ചോളാം””
എന്ന് അവൾ പറഞ്ഞപ്പോൾ..

“” ഇല്ല പറഞ്ഞോളൂ.. എന്ന് പറയാനാണ് തോന്നിയത്..”” എനിക്ക് തിരിച്ചുവരണം ശ്രീയേട്ടന്റെ ആ പഴയ മായയായി നമ്മൾ ഒരുമിച്ചുള്ള ജീവിതം അതുമാത്രമാണ് ഇന്നെന്റെ സ്വപ്നം…. അത് മാത്രമാണ് ഞാൻ ഇന്ന് പ്രാർത്ഥിക്കുന്നത് എന്നെ വിളിച്ചുകൊണ്ടുവരാൻ ഒന്ന് വരുമോ?? “”

എന്നവൾ ചോദിച്ചപ്പോൾ എന്തു വേണം എന്നറിയാതെ നിന്നു. എല്ലാം മനസ്സിൽ നിന്ന് എടുത്തു കളഞ്ഞതാണ് അത്രമേൽ പ്രിയപ്പെട്ടതായിരുന്നെങ്കിൽ കൂടി…

ഒന്നും മിണ്ടാതെ ഫോൺ കട്ട് ചെയ്തു അത് അവളെ കൂടുതൽ വിഷമിപ്പിച്ചിട്ടുണ്ടാവും എന്ന് അറിയാം പക്ഷേ എന്നെ അവൾ വിഷമിപ്പിച്ചതിന്റെ ഒരംശം പോലും ആകുന്നില്ല അത്…

ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ ആയിരുന്നു അവൾ വിളിച്ചത് വേഗം ഫോൺ സ്വിച്ച് ഓഫ് ചെയ്ത് പോക്കറ്റിൽ വച്ചു. അങ്ങനെയാണ് തോന്നിയത് കാറിൽ കയറി ഡ്രൈവ് ചെയ്ത് ഫ്ലാറ്റിലെത്തി..

മനസ്സ് അസ്വസ്ഥമായിരുന്നു ഒന്ന് കുളിച്ചാൽ ചിലപ്പോൾ ഒരു ഉന്മേഷം കിട്ടും എന്ന് തോന്നി അതുകൊണ്ട് തന്നെ ബാത്റൂമിൽ ഷവറിന് ചുവട്ടിൽ പോയി നിന്നു തണുത്ത വെള്ളം തലയിലൂടെ അരിച്ചിറങ്ങുമ്പോൾ ഒരു ചെറിയ ആശ്വാസം തോന്നി വേഗം സോഫയിൽ പോയിരുന്നു….

ഇന്നിനി ഡ്രിങ്ക്സ് എന്തെങ്കിലും ഇല്ലാതെ എനിക്ക് പറ്റില്ല അതുകൊണ്ടാണ് ഒരു ചെറിയ ബോട്ടിൽ അലമാരി തുറന്നു പുറത്തേക്കെടുത്തത് അതിനൊപ്പം തന്നെ ഒരു ആൽബവും പുറത്തേക്ക് ചാടി…

ശ്രീകുമാർ വെഡ്സ് മായാദേവി എന്നതിൽ വെണ്ടയ്ക്ക അക്ഷരത്തിൽ എഴുതിയിരുന്നു അത് കയ്യിലെടുത്ത് മറിച്ചു നോക്കി….
അഞ്ചു വർഷങ്ങൾക്ക് മുമ്പായിരുന്നു ആ വിവാഹം..

അന്ന് ജോലി ഒന്നും ആയിട്ടില്ലായിരുന്നു ഒരു പ്രൈവറ്റ് കോളേജിൽ ഡെയിലി വേജസിന് പോവുകയായിരുന്നു അവിടെ വച്ചാണ് അവളെ കണ്ടുമുട്ടിയത് ബി എ മലയാളത്തിന് വന്നു ചേർന്ന മായാദേവി..

നീണ്ട മിഴികളും അരക്കൊപ്പം മുടിയും ഇരുണ്ട നിറവും ഒക്കെയായി അവളൊരു സുന്ദരി തന്നെയായിരുന്നു…

കണ്ണുകൾ എപ്പോഴും അവളിലുടക്കി അവളെ കൂടെ കൂട്ടിയാൽ നന്നായിരിക്കും എന്ന് തോന്നി. പക്ഷേ ഭയമായിരുന്നു ഒരു നല്ല ജോലി പോലുമില്ല നല്ല കുടുംബത്തിൽ പിറന്നതാണ് അവൾ എന്ന് അറിയാമായിരുന്നു.

അതുകൊണ്ടുതന്നെ ധൈര്യം കിട്ടിയില്ല പോയി പെണ്ണ് ചോദിക്കാൻ…

പക്ഷേ മനസ്സ് പലപ്പോഴും കടിഞ്ഞാണില്ലാത്ത ഒരു പട്ടത്തെപ്പോലെ പാറും അത് ഒരിക്കൽ അവളോട് അറിയാതെ ചെന്ന് പറഞ്ഞു പോയി ഇഷ്ടമാണ് എന്ന് അവൾക്ക് എതിർപ്പൊന്നും ഉണ്ടായിരുന്നില്ല…

മരം ചുറ്റി പ്രേമം ഒന്നും വേണ്ട എനിക്ക് ഒരു ജോലി ആയാൽ മാന്യമായി തന്നെ വീട്ടിൽ വന്ന് പെണ്ണ് ചോദിക്കാം എന്ന് പറഞ്ഞു അവൾ സമ്മതിക്കുകയും ചെയ്തു അങ്ങനെ പ്രണയത്തിന്റെ നാളുകൾ..

പക്ഷേ ധൃതി അവൾക്കായിരുന്നു അല്പം കൂടിയത് വീട്ടിൽ പറഞ്ഞവൾ വിവാഹത്തിന് സമ്മതിപ്പിച്ചു..അവളുടെ അച്ഛൻ വീട്ടിൽ വന്ന് എന്റെ അമ്മയോട് സംസാരിച്ചു…

സത്യത്തിൽ അയാളുടെ സംസാരം ഞങ്ങളുടെ വീട്ടിൽ ആർക്കും ഒട്ടും ഇഷ്ടമായില്ല അമ്മ ഒരു റിട്ടയേർഡ് ഹെഡ്മിസ്റ്ററസ് ആയിരുന്നു അത്യാവശ്യം സംസ്കാരത്തിൽ തന്നെയായിരുന്നു ഞങ്ങളെ വളർത്തിയിരുന്നത് പക്ഷേ പുത്തൻ പണക്കാരനായ അവളുടെ അച്ഛൻ വലിയ ഹുങ്കോടെ അവിടെ വന്നു പെരുമാറി…

ഈ വിവാഹത്തിന് അയാൾക്ക് വലിയ താല്പര്യം ഇല്ലാത്ത മട്ടിൽ ആയിരുന്നു അയാളുടെ പെരുമാറ്റം എങ്ങനെയെങ്കിലും ഒഴിഞ്ഞു പോവുകയാണെങ്കിൽ പോട്ടെ എന്ന രീതിയിൽ…

എനിക്ക് മായയോടുള്ള ഇഷ്ടം അറിഞ്ഞ് അമ്മ ഒന്നും മിണ്ടിയില്ല.. അച്ഛനില്ലാഞ്ഞിട്ടും ഞങ്ങളെ വളരെ അന്തസ്സോടുകൂടി തന്നെയായിരുന്നു അമ്മ വളർത്തിയത്..

എനിക്കൊരു സ്ഥിരം ജോലി ആവാത്തത് അയാൾ കുത്തി കുത്തി പറഞ്ഞിരുന്നു അതെന്തോ ആദ്യം തന്നെ ഒരു ആസ്വാരസ്യം ഞങ്ങൾക്കിടയിൽ സൃഷ്ടിച്ചിരുന്നു..

പെട്ടെന്നാണ് പെന്റെങ്ങിൽ ആയിരുന്ന ഗവൺമെന്റ് ജോലി എനിക്ക് കിട്ടുന്നത്… അച്ഛൻ ജോലിയിൽ ഇരിക്കുമ്പോൾ തന്നെയാണ് മരിച്ചത് അതാണ് എനിക്ക് കിട്ടിയത്..

കുറെ നാളായി അതിന്റെ തന്നെ പുറകിൽ ആയിരുന്നു പക്ഷേ കിട്ടുമെന്ന് ഉറപ്പൊന്നും ഉണ്ടായിരുന്നില്ല രാഷ്ട്രീയമായ പല കളികളുടെയും പുറത്തായിരുന്നു എന്റെ ജോലി പക്ഷേ ഇപ്പോൾ എങ്ങനെയോ ശരിയായി അത് അറിഞ്ഞ് വീണ്ടും അയാൾ കാണാൻ വന്നിരുന്നു…

ഇത്തവണ വളരെ താല്പര്യത്തോടെ കൂടി തന്നെയാണ് അയാൾ സംസാരിച്ചത് അയാളുടെ ഇരട്ടത്താപ്പ് ശരിക്കും ഞങ്ങൾക്ക് മനസ്സിലാകിയിരുന്നു എന്റെ ഇഷ്ടം മാത്രം മുൻനിർത്തി അമ്മ മറ്റൊന്നും നോക്കിയില്ല ആ വിവാഹം നടന്നു ..

വിവാഹം കഴിഞ്ഞതും അയാളുടെ ശല്യം കൂടുകയാണ് ചെയ്തത് ഞങ്ങളുടെ എല്ലാ കാര്യത്തിലും അനാവശ്യമായി അയാൾ കയറി ഇടപെട്ടു..

മായയോട് ഞാൻ പറഞ്ഞു നമ്മളെ വെറുതെ വിടാൻ പറയാൻ പക്ഷേ അവൾക്ക് അതൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല അച്ഛൻ പറയുന്നത് എന്തും വേദവാക്യം ആയിരുന്നു അവൾക്ക്…

അയാൾ പറയുന്നത് കേൾക്കാതെ ആയപ്പോൾ അയാൾക്ക് വലിയ ഇംപോർട്ടൻസ് ഞങ്ങളുടെ ജീവിതത്തിൽ കൊടുക്കാതെ ആയപ്പോൾ അയാൾ ഞങ്ങളെ ഒരു ശത്രു സ്ഥാനത്ത് നിർത്തി ഞങ്ങളെ അവഹേളിക്കാൻ കിട്ടുന്ന ഒരു അവസരവും അയാൾ പാഴാക്കിയിരുന്നില്ല..

എല്ലാംകൊണ്ടും മടുത്തു പോയിരുന്നു ഒരു ദിവസം ഒരു പാർട്ടിയിൽ വെച്ച് എന്നെയും അമ്മയെയും അയാൾ അവഹേളിച്ചു സംസാരിച്ചു… ക്ഷമ കേട്ടിട്ടാണ് അയാളുമായി അവിടെ നിന്നും വഴക്കുണ്ടാക്കിയത് അതിൽ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് മായ അയാളുടെ ഭാഗത്തുനിന്നു…

എന്നെ സംബന്ധിച്ചിടത്തോളം വലിയ ഒരു ഷോക്കായിരുന്നു അത്…അവളെ ഞാൻ അത്രയ്ക്കും സ്നേഹിച്ചിരുന്നു തിരിച്ച് അവൾക്ക് എന്നോട് അത്രമേൽ സ്നേഹം ഉണ്ടാകും എന്നാണ് കരുതിയത് പക്ഷേ എല്ലാം എന്റെ വെറും തോന്നലായിരുന്നു എന്ന് അവൾ ഒരു നിമിഷം കൊണ്ട് തെളിയിച്ചു..

ഇനി എനിക്ക് അവളുമായി ഒത്തു പോകാൻ കഴിയില്ല എന്ന് ഞാൻ പറഞ്ഞു.. അത്രയ്ക്കും അവൾ എന്നെ വേദനിപ്പിച്ചു. ന്യായം എന്റെ ഭാഗത്തു തന്നെയാണ് എന്ന് എനിക്ക് ഉറപ്പുമായിരുന്നു ആ കാര്യത്തിൽ..

അവളെ പൊന്നുപോലെ നോക്കിക്കോളാം നിന്റെ ഒരു സഹായവും വേണ്ട എന്നൊക്കെ വീമ്പ് പറഞ്ഞ് അയാൾ അവളെ അയാളുടെ വീട്ടിലേക്ക് കൊണ്ടുപോയി..

പക്ഷേ അവിടുത്തെ ജീവിതം അത്ര സുഖകരമല്ല എന്ന് അവളുടെ ആങ്ങളയുടെ വിവാഹം കഴിഞ്ഞപ്പോൾ തന്നെ അവൾക്ക് മനസ്സിലായിരുന്നു…

അവളെ മറ്റൊരു വിവാഹം കഴിപ്പിക്കാനായി കുറേ ശ്രമിച്ചു അവൾ സമ്മതിക്കാഞ്ഞിട്ടാണെന്ന് തോന്നുന്നു പിന്നെ ആ ശ്രമം വേണ്ട എന്നുവച്ചത്…

ആദ്യമൊക്കെ അവൾ പോയതിൽ എനിക്ക് വളരെ വിഷമം ഉണ്ടായിരുന്നു പിന്നെ ഞാൻ ഈ ജീവിതം ആയി പൊരുത്തപ്പെട്ടു…
അമ്മ പലപ്പോഴും മറ്റൊരു വിവാഹത്തെപ്പറ്റി പറഞ്ഞിരുന്നു ഞാൻ എന്റെ മനസ്സ് ഒന്ന് ശരിയായിട്ട് അതിനെപ്പറ്റി ചിന്തിക്കാം എന്ന് വാക്കും കൊടുത്തിരുന്നു…

അങ്ങനെ നിൽക്കുമ്പോഴാണ് അവളുടെ വീളി എന്തുവേണമെന്ന് എനിക്ക് അപ്പോൾ ഒട്ടും നിശ്ചയമില്ലായിരുന്നു ഞാൻ അമ്മയോട് ചോദിച്ചു എന്താ വേണ്ടത് എന്ന്..

നിന്റെ ജീവിതമാണ് നിനക്ക് എന്റെ തീരുമാനം വേണമെങ്കിലും എടുക്കാം പക്ഷേ ഒരു കാര്യം നീ ഉറപ്പിക്കണം അനാവശ്യമായി സ്വന്തം ജീവിതത്തിൽ മറ്റുള്ളവരെ ഇനിയെങ്കിലും ഇടപെടാൻ സമ്മതിക്കരുത് എന്ന്…

അവളെ പോയി വിളിച്ചു കൊണ്ടുവരുമ്പോഴും ഞാൻ അതായിരുന്നു പറഞ്ഞത് ഇനി നമ്മുടെ ജീവിതം നമ്മൾ ജീവിക്കും മറ്റാരും അതിൽ ഇടപെടരുത് എന്ന് അതിനു സമ്മതമുണ്ടെങ്കിൽ മാത്രം വന്നാൽ മതി എന്ന് പറഞ്ഞപ്പോൾ അവൾ സമ്മതിച്ചു എന്റെ കൂടെ വന്നു…

ഇപ്പോൾ ഞാൻ പണ്ട് മോഹിച്ച എന്റെ ജീവിതം ജീവിച്ച് തീർക്കുകയാണ്… അത്രമേൽ സന്തോഷത്തോടുകൂടി ഒരു ആറുമാസം കൂടി കഴിഞ്ഞാൽ പുതിയൊരു അതിഥി കൂടി എത്തും..

ആരെയും നമ്മുടെ ജീവിതത്തിൽ അധികമായി ഇടപെടുത്തരുത് അത് നമ്മളുടെ ജീവിതം വഷളാകാൻ മാത്രമേ ഉപകരിക്കു….

Leave a Reply

Your email address will not be published. Required fields are marked *