ഭാര്യയായിട്ട് കരുതണംന്ന് പോലും ഇല്ല.. മാനഭയം കൂടാതെ എന്റെ കുട്ടിയ്ക്ക് ഉറങ്ങാനൊരിടം നീ നൽകിയാൽ മതി ..

(രചന: രജിത ജയൻ)

” കണ്ണാ .. നിന്റെ ജീവിതത്തിൽ നീയൊരു പെൺക്കുട്ടിയെ നിനക്കൊപ്പം കൂട്ടാൻ ആഗ്രഹിക്കുന്നില്ലാന്ന് എനിക്കറിയാം ,നിനക്ക് ബന്ധങ്ങളെല്ലാം ബന്ധനങ്ങളാണല്ലോ ..?

“പക്ഷെ ഇവിടുത്തെ ഇപ്പോഴത്തെ സാഹചര്യത്തിൽ അമ്മുവിനെ നിന്നെ ഏൽപ്പിക്കുക അല്ലാതെ വേറൊരു വഴിയും മുത്തശ്ശി കാണുന്നില്ല .

“നീയവളെ നിന്റെ കൂടെ കൂട്ടണം, നാട്ടുകാരെയും കുടുംബക്കാരെയും ബോധിപ്പിക്കാൻ വേണ്ടിയാണെങ്കിലും അമ്മുവിന്റെ കഴുത്തിൽ നിന്റെ കൈ കൊണ്ടൊരു താലിയും കെട്ടണം.. ബാക്കിയെല്ലാം വിധിപോലെ വരട്ടെ..

“ഇതല്ലാതെ വേറൊരു വഴിയും ഈ വ്യദ്ധ കാണണില്ല എന്റെ അമ്മുവിനെ രക്ഷിക്കാൻ ..

” നിന്നോട് ഇതുവരെ യാതൊന്നും ഈ മുത്തശ്ശി ആവശ്യപ്പെട്ടിട്ടില്ല , വേറൊന്നും ഇനി ആവശ്യപ്പെടുകയും ഇല്ല..

“എന്റെ കുട്ടിയെ കൂടെ കൂട്ടണം നീ..
ഭാര്യയായിട്ട് കരുതണംന്ന് പോലും ഇല്ല..
മാനഭയം കൂടാതെ എന്റെ കുട്ടിയ്ക്ക് ഉറങ്ങാനൊരിടം നീ നൽകിയാൽ മതി ..

“വിശ്വസിച്ച് ഏൽപ്പിക്കാൻ എനിക്ക് വേറൊരാളില്ല ..ഗൗതത്തിന്റെ മുന്നിലൊരു അപേക്ഷ പോലെ മുത്തശ്ശി ഓരോന്നും പറയുമ്പോഴും അവന്റെ കണ്ണുകൾ മുത്തശ്ശിക്കരികിൽ നിൽക്കുന്ന അമ്മുവിലായിരുന്നു ..

ആരെയും നോക്കാതെ നിലത്തേക്ക് മിഴിയുറപ്പിച്ച് നിൽക്കുന്ന അവളുടെ കണ്ണുനീർ നിലത്തെ കാർപ്പെറ്റിൽ വീണു ചിതറുന്നതവൻ കണ്ടു

അവളുടെ ഇടത്തേ കവിളിൽ ചുവന്ന് തടിച്ച് കിടക്കുന്ന കൈവിരൽപാടുകളിലേക്ക് അവന്റെ കണ്ണുകൾ പതിഞ്ഞതും അവൻ തനക്കപ്പുറമായ് നിൽക്കുന്ന ഗിരിയെ ഒന്ന് രൂക്ഷ ഭാവത്തിൽ നോക്കി

ഗൗതത്തിന്റെ നോട്ടത്തെ നേരിടാൻ പറ്റാതെ ഗിരി പുറത്തേക്കിറങ്ങിയതും ഗൗതമവനെ നോക്കി

“ഗിരീ..ഗൗതത്തിന്റെ ശബ്ദമവിടെ ഉയർന്നതും അവനു ചുറ്റും ഉണ്ടായിരുന്നവരെല്ലാം തന്നെ പേടിയോടവനെ നോക്കി ..

കാരണം അവന്റെ ശബ്ദത്തിൽ നിറഞ്ഞു നിന്ന ദേഷ്യംഅവരെല്ലാം എന്നും ഭയക്കുന്ന ഒന്നു തന്നെയാണ്.. ദേഷ്യം വന്ന ഗൗതമിനെ ഭയമാണവർക്ക് ..

“ഗിരീ.. ഇന്നീ സംഭവിച്ചത് ഇനിയിവിടെ ആവർത്തിക്കരുത് ഒരിക്കൽ കൂടി നിന്റെയോ ഇവിടുത്തെ മറ്റുള്ളവരുടെ യോ നോട്ടമോ കൈയോ അവളുടെ ദേഹത്തിനി വീഴരുത് ,മനസ്സിലായോ …

ഉറച്ച ശബ്ദത്തിൽ ഗൗതം പറഞ്ഞതും ഗിരി മെല്ലെയൊന്ന് തലയിളക്കി അവിടെ നിന്ന് പോയ് ..

തനിക്ക് ചുറ്റും നിൽക്കുന്ന എല്ലാവരെയുമൊന്ന് നോക്കിയിട്ട് ഗൗതം തന്റെ മുറിയിലേക്ക് കയറി പോയ്

അത്യാവശ്യമായിട്ടൊന്ന് കാണണമെന്ന് മുത്തശ്ശി വിളിച്ചു പറഞ്ഞപ്പോൾ രാവിലെ തന്നെ ബാംഗ്ലൂരിൽ നിന്നിവിടെ എത്തിയതാണവൻ ..

നാടുമായവനെ ബന്ധിപ്പിച്ചു നിർത്തുന്ന ഏകകണ്ണി മുത്തശ്ശിയാണ്.. അച്ഛനമ്മമാർ ചെറുപ്പത്തിലേ നഷ്ട്ടപ്പെട്ട ഗൗതത്തിനെ വളർത്തിയതെല്ലാം മുത്തശ്ശിയായിരുന്നു ..

ചുറ്റുമുള്ള ബന്ധുക്കളുടെ എല്ലാം കണ്ണ് തറവാട്ടിലെ തന്റെ സ്വത്തിലാണെന്ന് മനസ്സിലാക്കിയ നാളിലെന്നോ അവൻ തന്റെ ബന്ധുക്കളിൽ നിന്നെല്ലാം ഒഴിഞ്ഞ് ബാംഗ്ലൂരിൽ ബിസിനസ്സ്നോക്കി വരികയാണ്..

അമ്മു..,,സംസാരശേഷിയില്ലാത്ത ഒരു പാവം പെൺക്കുട്ടിഗൗതമിനെ പോലെ തന്നെ ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ട്ടമായവൾ

ഗൗതത്തിന്റെ കുടുംബവുമായ് അകന്ന ബന്ധം മാത്രമുള്ള അവളെ കുഞ്ഞുനാൾ മുതൽ കൂടെ കൂട്ടിയതാണ് മുത്തശ്ശി ..

തറവാട്ടിലെ പല പുരുഷന്മാരുടെയും കണ്ണുകൾ സംസാരശേഷിയില്ലാത്ത അമ്മുവിന്റെ ദേഹത്താണെന്നത് വൈകിയാണ് മുത്തശ്ശി അറിഞ്ഞത് ..

ആരോരുമില്ലാത്തൊരു അനാഥ കുട്ടിയായ് തന്റെ കാലശേഷം അവൾ മാറുമോ എന്ന ചിന്തയിൽ മുത്തശ്ശി ഉരുകുമ്പോഴാണ് ഗിരി അവളെ ബലപ്രയോഗത്തിലൂടെ കീഴടക്കാൻ ശ്രമിച്ചത് ..

അവനിൽ നിന്നവൾ രക്ഷ നേടിയെങ്കിലും എല്ലാവരും കുറ്റപ്പെടുത്തിയത് അമ്മുവിനെ മാത്രമായിരുന്നു ..

“തറവാട്ടിലെ ആണുങ്ങളെ വലവീശി പിടിക്കുന്നവൾ … അഴിഞ്ഞാട്ടക്കാരി …,,ഗിരിയുടെ അമ്മയുടെ വാക്കുകൾ വീണ്ടും വീണ്ടും ചെവിയിൽ മുഴങ്ങുന്നതായ് തോന്നി അമ്മുവിന് ..

സഹിച്ച് സഹിച്ച് മടുത്തിരിക്കുന്നു ഈ പ്രായത്തിനിടയിൽ ..ഗൗതമണിയിച്ച താലിയിലും ഒരു നുള്ള് സിന്ദൂരത്തിലും അവന്റെ ഭാര്യയായ് ബാംഗ്ലൂരിലെ ഫ്‌ളാറ്റിലെത്തുമ്പോൾ അമ്മുവിൽ നിറഞ്ഞു നിന്നത് ആശ്വാസം മാത്രമായിരുന്നു..

ജീവിതത്തിൽ ബന്ധങ്ങളെല്ലാം ബന്ധനമാണെന്ന് കരുതുന്നതുകൊണ്ടുതന്നെ ഒരു വിവാഹ ജീവിതമൊന്നും ഒരിക്കലും ഗൗതം ആഗഹിച്ചിട്ടില്ല ..

കൂട്ടുകാർക്കൊപ്പം സ്വന്തം ഇഷ്ട്ടങ്ങളും ആഗ്രഹങ്ങളും നടത്തി അടിച്ചു പൊളിച്ചൊരു ജീവിതമാണ് ഗൗതത്തിന്റെ ..

അവിടെ അമ്മുവെന്ന പെണ്ണിനോ ഭാര്യയ്ക്കോ യാതൊരു സ്ഥാനവും വിലയും ഉണ്ടായിരുന്നില്ല ..

ദിവസങ്ങൾ കൊഴിഞ്ഞു പോകുമ്പോഴും ഒരു ഫ്‌ളാറ്റിനുള്ളിലെ രണ്ടു താമസക്കാർ മാത്രമായിരുന്നു ഗൗതവും അമ്മുവും

അവനു വേണ്ട ഭക്ഷണമൊരുക്കി ആ ഫ്ളാറ്റിലെ മറ്റുള്ള കാര്യങ്ങൾ നോക്കി അവിടെ ഒതുങ്ങിയിരുന്ന അമ്മുവിലേക്ക് എപ്പോഴാണ് ഗൗതത്തിന്റെ മിഴികൾ നീണ്ടു തുടങ്ങിയതെന്ന് അവനു പോലും അറിയില്ലായിരുന്നു..

രാവിലെ ഓഫീസിലേക്ക് പുറപ്പെടുമ്പോഴും വൈകീട്ട് തിരികെ വരുമ്പോഴും ഫ്ളാറ്റിറ്റെ മുമ്പിലവൻ അമ്മുവിനെ തിരയാൻ തുടങ്ങി

അവളുടെ നനുത്ത പുഞ്ചിരിയും തിളങ്ങുന്ന കണ്ണുകളും എപ്പഴൊക്കയോ അവന്റെ ഉറക്കം കെടുത്തി തുടങ്ങി..

വിളിക്കാതെ വരുന്നൊരു വിരുന്നുക്കാരനെപോലെ അമ്മുവിനെ തേടിയെത്തിയ ആർത്തവ ദിനങ്ങളിലെ വയറുവേദനയിൽ അവൾ പിടഞ്ഞപ്പോൾ അവളെക്കാളധികം പൊള്ളി പിടഞ്ഞത് താനാണല്ലോ എന്നോർത്ത് ഗൗതം അത്ഭുതപ്പെട്ടു ..

“ഇതാണോ പ്രണയം..?എത്ര ഇല്ലെന്ന് പറഞ്ഞാലും അടക്കി നിർത്താൻ ആഗ്രഹിച്ചാലും മനസ്സിനുള്ളിലെ പ്രണയം മറനീക്കി പുറത്തുവരും

എന്ന് പറയുന്നത് പോലെ ഗൗതമിന്റെ മനസ്സിൽ അമ്മുമാത്രം നിറഞ്ഞു നിന്നുഓരോ പുലരിയും അമ്മുവിൽ തുടങ്ങി അവളിൽ തന്നെ അവസാനിക്കാനവന്റെ മനസ്സ് ആഗ്രഹിച്ചെങ്കിലും അമ്മുവിന്റെ മനസ്സിലെന്താണന്നറിയാതെ അവൻ പതറി..

“എന്നാലും എന്റെ ഗൗതം,നിന്റെ ഇത്തരമൊരു മാറ്റം ഞങ്ങൾ തീരെ പ്രതീക്ഷിച്ചില്ല ട്ടോ ….

“ഭാര്യയും കുട്ടിയും കുടുംബവുമൊന്നും വേണ്ടാന്ന് പറഞ്ഞ നീ ആണിപ്പോൾ ഓഫീസും വീടുമായ് ഒതുങ്ങിയത് .. വിശ്വസിക്കാൻ വയ്യളിയാ ….

തീരെ പ്രതീക്ഷിക്കാതെ ഗൗതമിന്റെ ഫ്ളാറ്റിലെത്തിയ കൂട്ടുകാർ ഓരോന്നും പറഞ്ഞവനെ കളിയാക്കുമ്പോൾ ഗൗതം ചിരിച്ചു കൊണ്ടവർ പറയുന്നതും കേട്ടു നിന്നു

”വൗ… പൊളി..കിടു… ഇതാണ് നിന്റെ ഭാര്യയെങ്കിൽ നീയിവളുടെ ചുറ്റും കറങ്ങുന്നതിന് ഞാൻ നിന്നെ കുറ്റം പറയില്ലെടാ .. ഇവളൊരു മുതലാണെടാ …

അവർക്കുള്ള ചായയുമായ് അങ്ങോട്ടു വന്ന അമ്മുവിനെ നോക്കി ഗൗതമിന്റെ കൂട്ടുക്കാരൻ എബി പറഞ്ഞതും ഗൗതമിന്റെ മുഖത്തെ ചിരി മാഞ്ഞു ,

അവൻ എബിയെ ഒന്ന് ദേഷ്യത്തിൽ നോക്കിയെങ്കിലും എബി അമ്മുവിനെ തന്നെ നോക്കി നിൽക്കുകയായിരുന്നു ..

അവന്റെ കണ്ണുകളിലപ്പോൾ തെളിഞ്ഞു നിന്ന ഭാവം കണ്ടതും ഗൗതം തന്റെ മുഷ്ട്ടിച്ചുരുട്ടി

അവന്റെ വൃത്തിക്കെട്ട നോട്ടത്തിൽ നിന്ന് രക്ഷനേടാനെന്നവണ്ണം അമ്മു ഗൗതമിനരികിലേക്ക് ചേർന്നു നിന്നു

അവന്റെ കണ്ണുകൾ അമ്മുവിന്റെ ശരീരത്തിലാണെന്ന് കണ്ടതും ഗൗതം പെട്ടന്ന് അമ്മുവിനെ തന്റെ നെഞ്ചോടു ചേർത്ത് നിർത്തി ..

“എബി… താനിപ്പോൾ ഇവിടെ നിന്നിറങ്ങണം ,ഈ നിമിഷംഉറച്ച ശബ്ദത്തിൽ ഗൗതം പറഞ്ഞതും എബിയുൾപ്പെടെ അവന്റെ കൂട്ടുകാർ ഗൗതമിനെ പകച്ച് നോക്കി..

“ഗൗതം.. അത് ഞാൻ .. എബി എന്തോ പറയാൻ ശ്രമിച്ചതും ഗൗതമവനെ തടഞ്ഞു”കൂടുതൽ പറഞ്ഞ് ബുദ്ധിമുട്ടണ്ട എബി, എന്റെ പെണ്ണിനെ കാമം നിറഞ്ഞ കണ്ണോടെ നോക്കി നിന്നാ സ്വദിച്ച നിന്നെയിനി എന്റെ സൗഹൃദത്തിൽ ഉൾപ്പെടുത്താൻ ഞാനാഗ്രഹിക്കുന്നില്ല ..

”നീയെന്റെ ഫ്രണ്ടായിരുന്നു എന്ന ഒറ്റ കാരണം കൊണ്ടാണ് നിന്നെ ഞാനിപ്പോൾ വെറുതെ വിടുന്നത് സോ പ്ലീസ്..

ദേഷ്യം നിയന്ത്രിച്ച് ഗൗതം പറഞ്ഞതും ഒന്നും മിണ്ടാതെ എബി അവിടെ നിന്നിറങ്ങി പോയ്.. കൂടെ മറ്റുള്ളവരും

“സോറി..അവർ പോയതും ഗൗതം അമ്മുവിനോട് പറഞ്ഞതും അവളൊരു തേങ്ങലോടെ അവനിലേക്ക് ചാഞ്ഞു

അവൻ തിരിച്ചറിയുകയായിരുന്നപ്പോൾ അവളുടെ ലോകവും ശബ്ദവും അവൻ മാത്രമാണെന്ന് …

ബാല്യത്തിലെന്നോ അവളിൽ പതിഞ്ഞു പോയ സ്വപ്നമായിരുന്നു താനെന്ന് തിരിച്ചറിഞ്ഞതും അവനവളെ തന്നിലേക്ക് കൂടുതൽ ചേർത്തമർത്തി ഇനിയൊരിക്കലും വേർപ്പെടുത്തില്ലാന്ന് പറയും പോലെ

ആ രാത്രി ഇരുണ്ട് വെളുക്കുമ്പോൾ അവരവരുടെ ഒന്നിച്ചുള്ള യാത്രയിലായിരുന്നു .. ഈ നേരം പുലരാതിരുന്നെങ്കിൽ അവരാഗ്രഹിച്ചു …

Leave a Reply

Your email address will not be published. Required fields are marked *