അച്ഛനെന്ന ജന്മം ശത്രുവായി മാറുകയായിരുന്നു….എളുപ്പം നേടിയെടുക്കാൻ പറ്റുന്ന ജീവിതമാർഗം കയ്യിലൊരു വട്ടാണെന്ന തിരിച്ചറിവിൽ ജോലിയായ ഡ്രൈവിംഗ്

ഇങ്ങനെയുമൊരച്ഛൻ
രചന: സുനിൽ പാണാട്ട്

നാലുവർഷം ഒരുമിച്ചൊരു വീട്ടിലുണ്ടായിട്ടും ഒരച്ഛനോട് നിങ്ങൾ മിണ്ടാതിരുന്നിട്ടുണ്ടോ…?

തമ്മിൽ കാണുമ്പോൾ കണ്ണുകൾ അറിയാതുടക്കുമ്പോൾ അപരിചതരെപോലെ കണ്ടില്ലെന്ന് നടിച്ച് പോകേണ്ടി വന്നിട്ടുണ്ടോ…?

ഇല്ലെങ്കിൽ ഇതാ ഞാനും എന്റെ അച്ഛനും….”ചേച്ചിയുടെ വിവാഹത്തോടെയാണ് വീട്ടിൽ ശരിക്കും ഞങ്ങൾഒറ്റപ്പെട്ടത് ….

പതിനഞ്ചാം വയസ്സിൽ അമ്മ നഷ്ടപ്പെട്ടപ്പോൾ ഒരമ്മയുടെ സ്നേഹവും പരിചരണവും ശാസനയും നൽകി ചേച്ചികൂടെ ഉണ്ടായിരുന്നത് കൊണ്ട് ആ വിഷമം അത്രക്ക് അറിഞ്ഞിരുന്നില്ല….

ആ …പതിനേഴുകാരിയുടെ പക്വത കണ്ട് അയൽവാസികൾ വരെ അതിശയിച്ചിട്ടുണ്ട്….?

അമ്മയുള്ളപ്പോൾ മടിച്ചിയായിരുന്ന ചേച്ചിക്ക് ഇത്ര പെട്ടെന്നെങ്ങനെ മാറാൻ പറ്റി എന്നെനിക്കും അത്ഭുതമായിരുന്നു….

അമ്മയുടെ മരണശേഷം തങ്ങൾക്ക് താങ്ങാവേണ്ട അച്ഛൻ മദ്യത്തിനടിമപ്പെട്ടപ്പോൾ അച്ഛനെ തന്റെ സ്ഥാനം പോലും മറന്ന് ശാസിച്ചിരുന്നു ചേച്ചി…..

കൂലിപ്പണിക്കാരനായ അച്ഛന്റെ വരുമാനത്തിൽ പാതി മദ്യത്തിനായി പോയപ്പോൾ രണ്ടു പേരുടെ പഠിപ്പും വീട്ടു ചിലവും നടത്താൻ ചേച്ചിനന്നെ പാടുപെട്ടു….

ഒടുവിൽ തന്റെ പഠനം പാതിയിലുപേക്ഷിച്ച് ഈ അനിയനു വേണ്ടി ചേച്ചി വഴിയൊതുങ്ങിയപ്പോൾ തുടങ്ങിയിരുന്നു അച്ഛനോടുള്ള ദേഷ്യം….

മദ്യലഹരി അച്ഛന്റെ സിരകളിൽ അളവിൽ അധികം വേണ്ടി വന്നപ്പോൾ വീട്ടിൽ പട്ടിണിയില്ലാതിരിക്കാൻ തയ്യൽ മെഷീനെ കൂട്ടുപിടിച്ചിരുന്നു ചേച്ചി……

കൂട്ടുകാരോടൊപ്പം സ്കൂൾ വിട്ടു വരുമ്പോൾ ബാറിനടുത്ത ആളൊഴിഞ്ഞ കടത്തിണ്ണയിൽ ഉടുത്തിരുന്ന തുണിയെ സ്വതന്ത്രനാക്കി തുളവീണ വരയൻ നിക്കറും കാട്ടി രാജകീയമായി ഉറങ്ങുന്ന

ഒരാളെ കാട്ടി “ദാണ്ടെടാ, ഇവന്റെ അച്ഛനാ അത് ” എന്നുറക്കെ വിളിച്ച് പറഞ്ഞവർ കളിയാക്കുമ്പോഴും തലയും താഴ്ത്തി നടന്നിട്ടേ ഉള്ളു….

കൂട്ടുകാരുടെ പരിഹാസം അതൊരു തുടർകഥയായപ്പോൾ പഠനമെന്ന സ്വപ്നം പ്ലസ്സ് ടു എന്നത് മുഴുമിക്കാതെ നിർത്തേണ്ടി വന്നു…..

അന്നത്തോട് കൂടെ അച്ഛനെന്ന ജന്മം ശത്രുവായി മാറുകയായിരുന്നു….എളുപ്പം നേടിയെടുക്കാൻ പറ്റുന്ന ജീവിതമാർഗം കയ്യിലൊരു വട്ടാണെന്ന തിരിച്ചറിവിൽ ജോലിയായ ഡ്രൈവിംഗ് ഒരു ലഹരിയായി മാറ്റുകയായിരുന്നു……

അപകടം നിറഞ്ഞ പാറമടകളിൽ കൂടെ വണ്ടി ഓടിക്കുമ്പോൾ ജീവിക്കാനും ജീവിതത്തിൽ എന്തും നേരിടാനും ഉള്ള കരുത്തും നേടുകയായിരുന്നു …..

ഒരിക്കൽ സന്ധ്യ നേരത്ത് കൂട്ടുകാരോടോത്ത് വീട്ടിലിരുന്ന് മദ്യപിക്കുന്ന അച്ഛന്റെയും കൂട്ടരുടെയും മദ്യക്കുപ്പി വലിച്ചെറിഞ്ഞ് ഇനി ഇവിടെ ഇതാവർത്തിച്ചാൽ ഇതുപോലെ

തൂക്കിയെടുത്ത് വെളിയിലെറിയും എല്ലാത്തിനെയും എന്ന് അച്ഛനെയും കൂട്ടരെയും നോക്കി പറയാനുള്ള കരുത്തും കിട്ടിയതങ്ങനെയാണ്….

അന്നായിരുന്നു അച്ഛനോടവസാനമായി മിണ്ടിയത്…….പിന്നീട് നേരിട്ടുള്ള കാഴ്ചകൾ തന്നെ അപൂർവ്വമായിരുന്നു….

അച്ഛനോടുള്ള വാശി കൊണ്ട് ഇടിഞ്ഞ് പൊളിയാറായ വീട് പുതുക്കി പണിതതും തുടർന്നുടനെ തന്നെ വന്ന പെങ്ങടെ ഒരു കല്യാണക്കാര്യം പെട്ടെന്ന് ഓക്കെ പറഞ്ഞതും

ഒരിക്കലും അച്ഛന്റെ സഹായമില്ലാതെ ഇതെല്ലാം ചെയ്യാൻ ആണൊരുത്തൻ ഈ വീട്ടിലുണ്ടെന്ന് അച്ഛനെ കാണിക്കാനുള്ള ആവേശം കൂടിയായിരുന്നു…..

കടങ്ങൾ എത്രയുണ്ടായാലും അധ്വാനിച്ച് വീട്ടാമെന്ന മനക്കരുത്ത് മാത്രമായിരുന്നു കൂട്ടിന് …

ചങ്കുകൾ കടംതരാമെന്ന് പറഞ്ഞ വിശ്വാസത്തിൽ ബ്ലെയ്ഡ്കാരനിൽ നിന്നും വാങ്ങിയ രണ്ടു ലക്ഷം ഒരാഴ്ച്ചകൂടെ കഴിഞ്ഞെ തരാൻ പറ്റുവെന്ന് പറയാൻ ചെന്നപ്പോഴാണ് തന്നെ ഞെട്ടിച്ചു കൊണ്ട് അയാളത് പറഞ്ഞത് പൈസ അച്ഛൻ കൊണ്ട് കൊടുത്തത്രെ……

ഇത്രയും പണം അച്ഛനെവിടന്ന് കിട്ടി എന്നറിയാൻ ചേച്ചിയെ വിളിച്ചപ്പോഴാണ് കല്ല്യാണത്തിന് സ്വർണ്ണം വാങ്ങാൻപോയപ്പോൾ ചേച്ചി അധ്വാനിച്ചുണ്ടാക്കിയതാണെന്നും പറഞ്ഞ് തനിക്കന്ന് തന്ന ആ ഒരു ലക്ഷവും അച്ഛൻ കൊടുത്തതാണത്രെ….

തന്നോട് പറയണ്ടാന്നും പറഞ്ഞാൽ വാങ്ങില്ലെന്നും അച്ഛൻ പറഞ്ഞിരുന്നു ചേച്ചിയോട്…

തങ്ങളറിയാതെ അച്ഛന് ഒരു ചിട്ടിയുണ്ടായിരുന്നുവെന്നും അപ്പോഴാണറിഞ്ഞത്…

അതും കൂടാതെ നാല് മാസമായിട്ട് അച്ഛൻ മദ്യം കഴിക്കാറില്ലെന്നൂടെ കേട്ടപ്പോൾ ഒട്ടും വിശ്വസി ക്കാൻ പറ്റിയില്ല. അച്ഛന്റെ ഒരു കാര്യവും തന്നോട് പറയരുതെന്ന് ചേച്ചിയെ വിലക്കിയിരുന്നു ഞാൻ…..

വീട്ടിലേക്ക് ചെന്നു കയറുമ്പോൾ തന്റെയും അച്ഛന്റെയും ഡ്രസ്സുകളൊക്കെ കഴുകി മുറ്റത്ത് കെട്ടിയിരിക്കുന്ന അഴയിൽ വിരിക്കുന്ന അച്ഛനെയാണ് കണ്ടത് …..

അയൽവീട്ടിലെ രാധചേച്ചിയോട് എന്നും വന്ന് ഭക്ഷണം വെക്കണം തുണികളലക്കണം വീട് അടിച്ച് തുടച്ചിടണം എന്നേൽപ്പിച്ച് മാസം ഒരു തുകയും പറഞ്ഞ് ഉറപ്പിച്ചതായിരുന്നല്ലോ. ഇന്നെന്ത് പറ്റി?

എന്നചിന്തയാൽ ചേച്ചിയോട് ചോദിച്ചപ്പോഴാണ് ഒരു ദിവസം മാത്രമെ ചേച്ചി ചെയ്യ്തുള്ളുവെന്നും പിറ്റെ ദിവസം വന്ന ചേച്ചിയോട് അച്ഛന് ചെയ്യാനുള്ള പണികളുള്ളു ഇനി വരണ്ട എന്നച്ഛൻ പറഞ്ഞു എന്നതറിഞ്ഞത്…

ഇത്ര ദിവസവും അച്ഛൻ വച്ചിരുന്ന ഭക്ഷണം കഴിച്ചും അച്ഛൻ അലക്കി മടക്കിയ ഡ്രസ്സുമിട്ടുമാണ് താൻ നടന്നിരുന്നതെന്നറിഞ്ഞതപ്പോഴാണ്……

പണ്ടെങ്ങോ നഷ്ടമായ തന്റെ അച്ഛനെ തിരികെ കിട്ടുകയാണെന്ന സന്തോഷത്തിൽ വീട്ടിലേക്ക് കയറിയപ്പോഴും വൈകിട്ടത്തേക്കുള്ള കറിവയ്ക്കുന്ന തിരക്കിലായിരുന്നച്ഛൻ…..

ഒരു പാട് നാളുകൾക്ക് ശേഷം ഉള്ളതന്റെ അച്ഛാ.. എന്നുള്ള വിളികേട്ടതിനാലാവണം തന്നെ വിശ്വാസം വരാതെനോക്കിയ ആ കണ്ണുകളിൽ ചെറുനനവ് തട്ടിയിരുന്നു …

ആ കൈകളിൽ പിടിച്ച് നേഞ്ചോട്‌ ചേർത്തപ്പോഴും പൊട്ടി കരച്ചിലിനൊപ്പം പറയുന്നുണ്ടായിരുന്നു ദേഹംമൊത്തം വിയർത്തിരിക്കാ മോനെ വിയർപ്പ് നാറ്റമുണ്ടാകുമെന്ന് …..

ജീവന്റെ പാതിയായി കൂടെ ഉണ്ടായിരുന്ന അമ്മ മരിച്ചപ്പോൾ അച്ഛന് മാനസീകമായി താങ്ങാനാവുന്നതിനപ്പുറമായിരുന്നെന്നും മദ്യമാണച്ഛന്നനൽപ്പം ആശ്വാസം നൽകിയതെന്നും..

മനസ്സിന്റെ താളം തെറ്റിയ ആ ഒരവസ്ഥയിൽ മക്കളെ മറന്നെന്നും ഒരോ കുറ്റവും ഏറ്റ്പറഞ്ഞ് തന്നോട്ക്ഷമ ചോദിക്കുന്നഅച്ഛനപ്പോൾ ഒരു കൊച്ചു കുട്ടിയായി മാറുകയായിരുന്നു….

ആ കണ്ണിർധാരകൾ തുടച്ചാനര വീണ താടിരോമങ്ങളടങ്ങിയ കവിളിൽ ഒരുമ്മ കൊടുത്താതോളിൽ കൈ ഇട്ടു ചേർത്ത് പിടിച്ചപ്പോൾ ഇനി എന്തിനും ഏതിനും കൂടെ എനിക്കെന്റെ അച്ഛനുണ്ടെന്ന ഒരഹങ്കാരമുണ്ടായിരുന്നു……

 

Leave a Reply

Your email address will not be published. Required fields are marked *